ശാരിയുടെ മണം

മിനിക്കഥ – കെ.കെ. സിദ്ധിക്ക് .

എന്റെ കുട്ടിക്കാലത്ത് ജന്മഗ്രഹത്തിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന കുടംപുളി മരത്തിന്റെ ചുവട്ടിൽ നിന്നാൽ കണ്ണെത്താ ദൂരത്തൂടെ പാഞ്ഞു പറിച്ചു പോകുന്ന ട്രയിൻ കാണാമായിരുന്നു. പഴുത്ത് പരുവമായി താഴെ വീണ പുളി പെറുക്കി കൂട്ടാനാണ് ഞാനും ഇക്കാമാരും ഒക്കെ പുളിൻ ചുവട്ടിലെത്തുന്നത്.. പുളി പൊട്ടിച്ച് തിന്നുന്നത് ഒരു രസമായിരുന്നു.. മൂത്താപ്പാടെ മകൾ ബീവി പറയുമായിരുന്നു..
“എടാ അതിന്റെ കുരു വയറ്റിൽ പോയാൽ അവിടെക്കിടന്നത് കിളുക്കും… വയറ്റിൽ പുളിമരം വളരും..” എന്ന്.

എത്ര ശ്രദ്ധിച്ചാലും പുളിയുടെ കുരു അകത്ത് പോകും..പിന്നെ അത് കളയാൻ ഒരു മാർഗ്ഗമുണ്ട്. അന്ന് ഞങ്ങൾ പറമ്പിലാണ് വെളിക്കിരിക്കുന്നത്.. വടക്കേ പറമ്പിൽ കൊഴുപ്പ് മൂത്ത് വണ്ണിച്ചു നിൽക്കുന്ന കോട്ടമാവിന്റെ പിറകിൽ പോയിരുന്ന് കണ്ണും മൂക്കും തള്ളുന്നതു വരെ മുക്കും… എവിടെ … കുറെ നേരം ഇരുന്നു നോക്കും…പിന്നെ അടുത്ത ദിവസത്തെ അപ്പിയിൽ കുരു കാണുമ്പോഴാണ് ജീവൻ വീഴുന്നത്..

ഇതുപൊലെ തന്നെയാണ് ട്രയിനിനെക്കുറിച്ചും എന്റെ അറിവ് .. പാളത്തിൽ കയറി നിന്ന് കൈ കാണിച്ചാൽ ട്രയിൻ നിർത്തുമെന്നും അതിൽ കയറി പോകാമെന്നും ആണ് ഞാനറിഞ്ഞത്. സ്കൂളിലെ കൂട്ടുകാരോട് ഞാൻ കയറിയ കഥ ഡം ബായി വിളമ്പിയിട്ടുമുണ്ട്. എന്നാലും ട്രയിൻ എന്റെ ദുസ്വപ്നങ്ങളിൽ ഇടം പിടിച്ചിരുന്നു… ഇരുമ്പുകൾ തമ്മിൽ കൂട്ടി ഉരുമ്മുമ്പോഴുള്ള തീപാറുന്നതും .. അതിന്റെ കരുകരുപ്പു മുണ്ടല്ലോ.. അതിങ്ങനെ കാലിലൂടെ അരിച്ചു കയറും .. മൂക്ക് ചെവി കണ്ണ് ഇവയൊക്കെ തുള്ളിക്കളിക്കും..ചെ കിട ടിപ്പിക്കുന്ന ശബ്ദമുണ്ടല്ലോ.. വല്ലാത്ത അരോചകമാണ്..

പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ നിരന്നുകിടക്കുന്ന പാടത്ത് റബ്ബർ പന്തുകളിക്കുന്നത് ഞങ്ങളുടെ വിനോദമായിരുന്നു.. നെൽവയലുകളെ കീറി മുറിച്ചാണ് റയിൽ പാളം കടന്നുപോകുന്നത്..പാടത്ത് കിഴങ്ങു മാറ്റിയ കപ്പക്കോലു ഗോൾ പോസ്റ്റാക്കി ഞങ്ങൾ കാൽപ്പന്തുകളിക്കും. ഞങ്ങളെന്നു പറഞ്ഞാൽ വടക്കേ പറമ്പിലെ മത്ത മാപ്പിളയുടെ മക്കളായ ചെറിയാൻ, വർക്കി, തെരേസ , ഏലിക്കുട്ടി, തെക്കേക്കുറ്റിയിലെ അവിരാച്ചൻ വല്യച്ചന്റെ മക്കളായ പൈലോച്ചൻ, വെന്തിങ്ങാ അവിര , തോട്ടോത്തെ നാസർ, നസീർ, കുന്നും പുറത്തെ റാഫിയ, പാത്താ കയ്യാലക്കാലായിലെ അലിയാര് എന്റെ ചേട്ടൻ മാരായ ഉമ്മർ, ഉസ്മാൻ, വാവ പുലയന്റെ മക്കളായ കുഞ്ഞനി, ശാരി അങ്ങിനെ ഒരു പട തന്നെയുണ്ട് … കളിയ്ക്കുന്ന സ്ഥലത്ത് തൊട്ടടുത്താ പാളം . പന്തുകളിസ്ഥലത്തുനിന്നും ട്രയിൻ കാണാൻ നല്ല രസമാണ്…

കാൽപന്തുകളിയ്ക്കിടയിൽ ട്രയിനുകൾ ഇരുവശങ്ങളിലേയ്ക്കും തൊളള തുറന്ന് ഒഴുകിപ്പോകുന്നുണ്ട്… അത് തുപ്പുന്ന പുക ഉയർന്നുപൊങ്ങി മേഘക്കീറുകളെ ഉമ്മവയ്ക്കാനായി കാറ്റ് വലിച്ചു കൊണ്ടുപോകുന്നത് കാണാം..

കളി കഴിഞ്ഞ് ഞങ്ങൾ റയിൽ പാളം കാണാൻ കയറി കുത്തനെയുള്ള കയറ്റമാണ്.. പരസ്പരം കൂട്ടിമുട്ടാതെ സമാന്തരമായി ഇഴയുന്ന പെരുമ്പാമ്പു പോലെ നീണ്ടുനിവർന്ന് നോക്കെത്താദൂരം കിടക്കുന്ന ഇരുമ്പുപാളങ്ങൾ.. അവ മെറ്റൽ കൂനകളിൽ പതിഞ്ഞു കിടക്കുന്ന തടിക്കക്ഷണങ്ങളിൽ ഉറപ്പിച്ചിരിക്കുന്നു..എവിടെ വച്ചാവും ഇവ കൂട്ടി ചേരുക വെറുതെ ചിന്തിച്ചു. മനുഷ്യ ജീവിതവും ഇങ്ങിനാ…. കൂട്ടിമുട്ടാതെ എന്നാൽ ഒരേ ദിശയിലേയ്ക്ക് ഇങ്ങനെ നീണ്ടു പോകുന്നു… ഇരുമ്പു ചക്രങ്ങളിൽ അനുസ്യുതം ചലിക്കുന്ന ഉരുക്കു കൂടാരമാണ് ട്രയിൻ . ആ കൂടാരത്തിലെ താല്കാലിക അന്തേവാസികൾ മനുഷ്യർ.. ചിലർ ചാരിയിരുന്ന് സ്വപ്നങ്ങൾ കാണും. ചിലർ പത്രങ്ങൾ വായിക്കും, ഇനിയും ചിലർ മുച്ചീട്ടു കളിയ്ക്കും..വേറൊരു കൂട്ടർ ജീവിതമെന്ന കയങ്ങളിലകപ്പെട്ടു കൈകാലിട്ടടിയ്ക്കും…

“പാളത്തിൽ ചെവിവച്ചു നോക്ക് ട്രയിൻ വരുന്നോ എന്ന് നമുക്കറിയാനാകും” —
തെരേസയായിരുന്നു അത് പറഞ്ഞത്.. അവൾക്ക് അല്ലേലും അല്പം ലോക വിവരമുണ്ട് .. ബൈബിളു വായിച്ചും , വേദ പാഠം ക്ലാസിൽ പോയും ആണ് അത് കിട്ടിയത്…
ഞാൻ പാളത്തിൽ ചെവി വച്ചു കിടന്നു.. പടാ പടാ എന്ന കമ്പനം ചെവിയിൽ കിട്ടുന്നുണ്ട് …
തെരേസ പറഞ്ഞത് ശരിയായിരുന്നു….
ഞങ്ങടെ കൂടെ ശാരി മാത്രം പാളം കാണാൻ മുകളിൽ കയറിയില്ല… അവൾ താഴെ മുഖം കൈപ്പത്തികളാൽ മൂടിപ്പിടിച്ച് കളിക്കളത്തിൽ നിൽക്കുന്നു…
ശാരീ— കേറി വാ.. പാളം കാണാം…
ഞാൻ വിളിച്ചു..
പക്ഷെ അവൾക്കൊരു ചലനവുമില്ലായിരുന്നു…
എടാ അവൾ വരില്ല..അവളുടെ അമ്മയെ ട്രയിൻ തട്ടിക്കൊണ്ടുപോയതാ…
അലിയാർ ഇടപെട്ടു.
ശാരിയ്ക്കമ്മയില്ലന്നറിയാമായിരുന്നു പക്ഷെ ട്രയിൽ …അതൊരു പുതിയ അറിവായിരുന്നു…
പശുവിന് പുല്ലുചെത്തി തലയിൽ ചുമന്നു പാളം കടക്കുകയായിരുന്നു അമ്മ.. ശാരിയും കൂടെയുണ്ടായിരുന്നു. നാലുവയസ് പ്രായം. അമ്മയുടെ കൈവിട്ട് അവൾ പാളത്തിലൂടെ ഓടി… മകളുടെ നേരെ പാഞ്ഞു വരുന്ന ട്രയിൽ കണ്ട് പുല്ല് കെട്ട് തട്ടിയിട്ട് അവരോടിമകളെ രക്ഷപ്പെടുത്തി..പക്ഷെ … അമ്മയെ അവളോട് ചോദിക്കാതെ ട്രയിൻ തട്ടിയെടുത്തു കളഞ്ഞു….
പോലീസുകാർ അവളുടെ അമ്മയെ വാഴയിലയിൽ ചുരുട്ടി കൊട്ടയിലാക്കിയാണ് കൊണ്ടുപോയത്… അതിനു ശേഷം അവൾ പാളത്തിൽ കയറിയിട്ടില്ല… ട്രയിന അവൾക്ക് പേടിയാണ്…
അലിയാര് പറഞ്ഞു നിർത്തിയപ്പോൾ ഞാൻ വല്ലാതെ കിതച്ചിരുന്നു..
വേദനയോടെ അവളെ നോക്കി. “എനിക്കാനശൂലത്തെ കാണേണ്ടാ…
എന്റെ അമ്മയെ തട്ടിയെടുത്ത നശൂലം..”
അവൾ വിതുമ്പി—
ഞാൻ റെയിൽ പാളത്തിൽ മണത്തിനോക്കി. അതിന് ശാരിയുടെ മണമായിരുന്നു.
എന്റെ ചെറിയ മനസ്സിനത് താങ്ങാനായില്ല..ഞാൻ മനസ് കൊണ്ടവളെ നെഞ്ചോടു ചേർത്തു നിർത്തി.
Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *