പാരീസിന്റെ മറ്റൊരു മുഖം (കഥ)
By: ഷെരീഫ് ഇബ്രാഹിം.
******************
അത്ഭുതത്തോടെ ഞാന്‍ ഐഫല്‍ ടവര്‍ നോക്കി കാണുകയാണ്. ഉച്ചയായെങ്കിലും നേരം വെളുക്കാത്ത പോലെ. മൂടല്‍ മഞ്ഞു കാരണം അധികം വ്യക്തമാവാത്ത അന്തരീക്ഷം. അവിടെത്തെ ആളുകളെ കണ്ടപ്പോള്‍ ഫ്രഞ്ചുകാർക്ക് ഇത്രയധികം ധനമുണ്ടായിട്ടും വസ്ത്രങ്ങൾക്ക് ക്ഷാമമുള്ളത് പോലെ തോന്നി. നമ്മുടെ നാട്ടില്‍ അത്യുഷ്ണസമയത്ത് പോലും ചെറിയ കുട്ടികളെ ഇറുങ്ങിയ പേന്റും ഷർട്ടും ടയ്യും കോട്ടും ധരിച്ചു സ്കൂളില്‍ പോകുന്നത് ഓർത്തു.
അപ്പോഴാണ്‌ ഐഫല്‍ ടവറിന് അടുത്തായി ഫിലിം ഷൂട്ടിംഗ് നടക്കുന്നത് ഞാന്‍ കണ്ടത്. അധികം ആളുകളും അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ ശ്രദ്ധ അതില്‍ മാത്രമായി. കുറച്ചു കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍ പോകണം ഷെയ്ഖ് എഴുനേറ്റിട്ടുണ്ടാവുമെന്ന് ചിന്തിച്ചു.
അപ്പോഴാണ്‌ ഐഫല്‍ ടവറിന്റെ ഒരു കൊച്ചു പതിപ്പ് വിൽക്കാന്‍ വെച്ചത് കണ്ടത്. ഏത് രാജ്യത്ത് പോയാലും അവിടെയുള്ള ഒരു ലാൻഡ് മാർക്ക്  വാങ്ങുക എന്നത് എന്റെ സ്വഭാവമാണ്. ലണ്ടനില്‍ നിന്ന് ഞാന്‍ വാങ്ങിയത് പഴയ ലണ്ടന്‍ പോസ്റ്റ്‌ ബോക്സ്‌ ആയിരുന്നു.
ഞാന്‍ അതിന്റെ വില അന്വേഷിച്ചു. എന്തോ അവര്‍ ഫ്രഞ്ച് ഭാഷയില്‍ പറഞ്ഞു. എനിക്കത് മനസ്സിലാവുന്നില്ല എന്ന് കണ്ടപ്പോള്‍ അവര്‍ കയ്യുടെ പത്ത് വിരലുകള്‍ നിവർത്തി   കാണിച്ചു. ഞാന്‍ എന്റെ അഞ്ചു വിരലുകള്‍ നിവർത്തി കാണിച്ചു. ഒടുവില്‍ ഏഴ് ഫ്രഞ്ച് ഫ്രാങ്കിന് എനിക്കത് ഉറപ്പിച്ചു. പേഴ്സ് എടുക്കാനായി ഞാന്‍ എന്റെ പേന്റിന്റെ ബാക്ക് പോക്കറ്റില്‍ കയ്യിട്ടു.പക്ഷെ…
എന്റെ പേഴ്സ് ആരോ പോക്കറ്റടിച്ചിരിക്കുന്നു. അധികം പൈസ അതില്‍ ഇല്ല. പക്ഷേ, എന്റെ അബുദാബി ലേബര്‍ കാർഡ്, ഷെയ്ഖ് പാലസ് കാർഡ്, എയർപോർട്ട് ‌ സീപോർട്ട് എൻട്രി കാർഡ്, ക്രെഡിറ്റ് കാർഡ്, ഫ്രഞ്ച് വിസയുടെ ഫോട്ടോകോപ്പി .. ഇവയൊക്കെ പോയാല്‍ പ്രശ്നമാണ്.
ഞാന്‍ വിഷമിച്ചു നിൽ ക്കുമ്പോള്‍ കണ്ട രംഗം ഒരു മനുഷ്യനെ കുറച്ചാളുകള്‍ കൂടി വളഞ്ഞു വെച്ച് എന്റെ അടുത്തേക്ക് കൊണ്ട് വരുന്നതാണ്. അതില്‍ ഒരു പോലീസുകാരന്‍ മൊറോക്കോകാരന്‍ ആയിരുന്നു. അവനും ഞാനുമായി അറബി ഭാഷയില്‍ സംസാരിച്ചതില്‍ നിന്നും ആ കൊണ്ട് വന്ന ആളാണ്‌ എന്റെ പോക്കറ്റ് അടിച്ചതെന്നും അതവര്‍ കയ്യോടെ പിടിച്ചെന്നും പറഞ്ഞു. ആ ആളെ കണ്ടാല്‍ ഒരു ഇന്ത്യന്‍ ലുക്ക്‌ ഉണ്ട്. എനിക്ക് പരാതിയില്ലെന്ന് പറഞ്ഞു പ്രശ്നം ഞാന്‍ രാജിയായി.
ആ വ്യക്തിയോട് ഞാന്‍ ഹിന്ദിയില്‍ അവന്റെ വിവരം അന്വേഷിച്ചു. അവന്‍ അതിന് തന്ന മറുപടി മലയാളത്തില്‍ ആയിരുന്നു. പേര് സാമുവല്‍. ഫ്രാൻസില്‍ വന്നിട്ട് രണ്ടു വർഷമായി. ഒരു ജോലിക്കും പോവില്ല. എപ്പോഴും അധോലോകമായ പബ്ബിലാണ് അവന്‍. ഭാര്യക്ക് കിട്ടുന്ന ശമ്പളം മുഴുവല്‍ പബ്ബില്‍ പോയി ഗ്യാംബ്ലിംഗ് നടത്തി നശിപ്പിക്കുന്നു.
ഞാന്‍ അവനെയും കൂട്ടി അവന്യൂ ജോർജ് Vയിലുള്ള ജോർജ് സാങ്ക്‌ ഹോട്ടലിൽ ചെന്നു. ഷെയ്ഖ് എഴുനേറ്റിട്ടേയുള്ളൂ. ഒരു മണിക്കൂറിനുള്ളിൽ മടങ്ങി വരാം എന്ന് ഷെയ്‌ഖിനോട് അനുവാദം ചോദിച്ചു ഞാനും സാമുവേലും കൂടി ബെർഗാർഡ് സ്ട്രീറ്റിലുള്ള അവന്റെ ഫ്ലാറ്റിലേക്ക് പോയി.
എന്നെ കണ്ടപ്പോൾ അവന്റെ ഭാര്യക്ക് എന്നോട് കലശലായ ദേഷ്യം. അവനെ ചീത്തയാക്കുന്നത്‌ ഞാനാണെന്ന ഭാവമാണ് അവൾക്ക്. ഞാൻ വിരോധം കാട്ടിയില്ല. എന്നെ സ്വയം പരിചയപ്പെടുത്തി. ഒരുപാട് തവണ അവൾ എന്നോട് മാപ്പ് പറഞ്ഞു.
ഷേർളി, അതാണവളുടെ പേര്. അവളുടെ വേദനകൾ എന്നോട് വിസ്തരിച്ചു. ഒന്നും അറിയാത്ത നിസ്സംഗഭാവത്തിൽ തലകുമ്പിട്ടിരിക്കുകയാണ് സാമുവൽ. ഞാൻ സാമുവലിന് കുറെ ഉപദേശങ്ങൾ കൊടുത്തു. അവൻ മറുപടി ഒന്നും പറഞ്ഞില്ല.
“സാറേ.. ഇങ്ങേർക്ക് എന്നെ വലിയ സംശയമാണ്…” മുഖവുരയില്ലാതെ ഷേർളി  എന്നോട് പറഞ്ഞു.
“സാമുവൽ, സ്ത്രീകൾ ചീത്തയാവാൻ വിദേശത്ത് പോകണമെന്നില്ല. നിനക്ക് ഒരു കുട്ടിയുണ്ടെന്നെങ്കിലും നീ ആലോചിക്കേണ്ടേ?”
ഞാന്‍ മറുപടി കൊടുത്തത് സാമുവേലിനോടായിരുന്നു.എനിക്ക് നല്ലൊരു കാപ്പി ഉണ്ടാക്കി തരാം എന്ന് പറഞ്ഞു ഷേർളി കിച്ചണിൽ പോയ നേരം നോക്കി ഞാൻ അവനോട് അവന്റെ ആളാണ് ഞാൻ എന്ന രീതിയിൽ കുറച്ചു കാര്യങ്ങൾ സംസാരിച്ചു. ഇത് മനസ്സിലാക്കിയോ എന്തോ ഷേർളി ചായ കൊണ്ട് വരാൻ കുറച്ചു വൈകി. എന്റെ ഉപദേശം കൊണ്ടെങ്കിലും സാമുവൽ നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന് ആ പാവം ഷേർളി ആലോചിച്ചിട്ടുണ്ടാവും.
കുറച്ചു കഴിഞ്ഞപ്പോൾ ആവി പറക്കുന്ന കാപ്പിയും കൊണ്ട് ഷേർളി വന്നു. ഒരു കപ്പ് കാപ്പി മാത്രം ഉള്ളൂ എന്ന് കണ്ടപ്പോൾ ഞാൻ ഷേർളിയോട് ചോദിച്ചു. “എന്താ ഒരു കപ്പ് മാത്രം?”
“ഇങ്ങേർക്ക് കാപ്പി കൊടുത്താൽ ശെരിയാവൂല.”
അതും പറഞ്ഞു അവൾ കൊച്ചിനേയും എടുത്ത് അകത്തേക്ക് പോകാൻ നോക്കി.
“ഷേർളി, മിസ്റ്റേക്ക് നിങ്ങളുടെ അടുത്താണ്. ഇങ്ങിനെയൊക്കെ സംസാരിച്ചാൽ ഭർത്താക്കന്മാർ ചീത്തയാവുകയേയുള്ളൂ.”
ഞാൻ പറഞ്ഞ ആ വാക്കുകൾ സാമുവലിന് ‘ക്ഷ’ പിടിച്ചു എന്ന് അവന്റെ മുഖഭാവം വിളിച്ചറിയീക്കുന്നുണ്ടായിരുന്നു. ഷേർളി പിന്നെ അധികം ഒന്നും പറഞ്ഞില്ല.
പുറത്ത് മഞ്ഞുമഴക്കുള്ള ലക്ഷണം കാണുന്നു. “സാമുവൽ, നിനക്കൊരു ജോലിക്ക് പൊയ്ക്കൂടേ?”
ചോദ്യം സാമുവലിനോടായിരുന്നെങ്കിലും ഉത്തരം നൽകിയത് ഷേർളിയാണ്.
“അതിനെങ്ങിനെയാ.. എവിടെയെങ്കിലും ജോലി ആക്കി കൊടുത്താലും കൃത്യമായി പോവില്ല. അപ്പോൾ അവർ പിരിച്ചു വിടും. പിന്നെ നാട്ടിലെ പോലെ കൊടി പിടിക്കാനൊന്നും ഇവിടെ പറ്റില്ലല്ലോ?”
“ഷേർളീ, തന്നോടല്ലല്ലോ ഞാൻ ചോദിച്ചത്?”
കുറച്ചു ദേഷ്യം എന്റെ സംസാരത്തില്‍ വന്നു. അത് നാടകമാണെന്ന് ഷേർളിക്ക് മനസ്സിലായി. അത് കേട്ടപ്പോൾ സോഫയിൽ ഇരുന്നിരുന്ന സാമുവൽ എന്റെ അടുത്ത് വന്ന് സ്വകാര്യം പറഞ്ഞു.
“സാർ, എന്റെ ആളാ, എനിക്ക് സാറിനെ പെരുത്ത് ഇഷ്ടായി.
“ശെരി, ഞാൻ ഇപ്പോൾ പോകുന്നു. ഷെയ്‌ഖിനോട് പറഞ്ഞു അദ്ദേഹം സ്പോൺസർ ആയ പാരീസിലെ ടോട്ടൽ കമ്പനിയിൽ ജോലി ശെരിയാക്കാമോ എന്ന് ഞാൻ നോക്കട്ടെ.”
അത് പറഞ്ഞു ഞാൻ ഹോട്ടലിലേക്ക് തിരിച്ചു.ഇത് പോലെ എത്ര ജീവിതങ്ങളാണ് നീറുന്നത് എന്നൊരു ചിന്തയിൽ പാരീസിലുള്ള അമേരിക്കൻ കത്രീഡലിൽ ചെന്ന് വികാരിയെ കണ്ടു. പരിചയപ്പെട്ടു.
“തൃശൂർ ജില്ലയിൽ എവിടെയാ വീട്?”
വികാരി എന്നോട് ചോദിച്ചു.
“കാട്ടൂരിലാണ്”
” Alors .. Holy Eu Prayasamma? അപ്പൊൾ .. വിശുദ്ധ ഏവു പ്രാസ്യമ്മയുടെ? “
“അതെ.. വിശുദ്ധ ഏവു പ്രാസ്യമ്മയുടെ ജന്മഗൃഹം എന്റെ ഗ്രാമത്തിലാണ്..”
ഞാൻ ചെന്നതിന്റെ ഉദ്യേശം, സാമുവലിന്റെ കാര്യം വികാരിയോട് പറഞ്ഞു. അദ്ദേഹം എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്ന് എന്നോട് പറഞ്ഞു. ഷെയ്ഖ് റെഡിയാവുന്നതിനു മുമ്പ് ഹോട്ടലിൽ എത്തണം.
എന്നാലും പാരീസിലെ മലയാളി സംഘടനാ നേതാക്കളെ കാണാം എന്ന് കരുതി അങ്ങോട്ട് ചെന്നു.ഭാഗ്യം. ചെന്നപ്പോൾ തന്നെ സംഘടനയുടെ ചെയർമാൻ ജമാൽ ഓഫിസിലുണ്ടായിരുന്നു. ഞാൻ സ്വയം പരിചയപ്പെടുത്തി. എയര്‍ പിടിച്ചാണ് ആളുടെ ഇരിപ്പ്. ഞാന്‍ അവിടെയും എന്റെ ഉദ്യേശം പറഞ്ഞു.
“ഈ സംഘടനയുടെ ഉദ്യേശ്യം എന്താണെന്ന് ഞാന്‍ ചോദിക്കുന്നില്ല. വെറും പൊങ്ങച്ചക്കാരികൾക്ക് കുശുമ്പ് കുന്നായ്മ പറയാനും ആണുങ്ങള്ക്ക്  വൈന്‍ അടിക്കാനും ചീട്ടു കളിക്കാനും വേണ്ടിയല്ല ഈ സംഘടന എന്നുറപ്പാണ്. എന്നാല്‍ ഈ സാമുവലിനെ പോലെയുള്ളവരുടെ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചൂടെ?”
എന്റെ സംസാരം അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ലെന്നു അദ്ദേഹത്തിന്റെ മുഖം വിളിച്ചറിയീക്കുന്നുണ്ടായിരുന്നു.
അദ്ദേഹം എന്റെ ചോദ്യത്തിന് മറുപടി തരാതെ എന്റെ കയ്യിൽ ഉണ്ടായിരുന്ന ബുക്ക് എന്താണെന്ന് ചോദിച്ചു. അത് ഞാൻ എഴുതിയ ‘ഗൾഫിലെ കാണാകാഴ്ച്ചകൾ’ എന്ന പുസ്തകമാണെന്ന് മറുപടി കൊടുത്തു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു ഞാനാ ബുക്ക് അദ്ദേഹത്തിന് കൊടുത്തു. പുസ്തകം കുറച്ചു തുറന്ന് വായിച്ചിട്ട് അദ്ദേഹം പറഞ്ഞു.
“Je ne lis aucun de ces cupcakes. Je ne lirai que ceux qui disent George Elliot, les écrivains français Jean Paul Sadr et Simon de ‘da’a. ഇമ്മാതിരി ചവറുകളൊന്നും ഞാൻ വായിക്കാറില്ല. ഞാൻ ജോർജ് ഇലിയട്ടിന്റെ, ഫ്രഞ്ച് എഴുത്തുകാരായ ജീൻ പോൾ സാത്രെ, സിമോനെ ഡി ഈവരെ എന്നൊക്കെ പറയുന്നവരുടെ ബുക്കുകൾ മാത്രമേ വായിക്കൂ.”
അപ്പോഴാണ് അവിടേക്ക് ഒരാൾ വന്നത്. എന്നെ കണ്ടപ്പോൾ ആ വ്യക്തി എന്നോട് പറഞ്ഞു. “എന്റെ പേര് ലാസർ. ഇരിഞ്ഞാലക്കുടയാണ് വീട്.”
അതും പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം എന്നോട് ചോദിച്ചു. “You are Mr…….?”
“Yes I am Sheriff” ഞാൻ മറുപടി കൊടുത്തു.”ഷെരിഫ്?” ആൾക്ക് എന്തോ സംശയം. “ഷെരീഫ് ഇബ്രാഹിം?” ഞാന്‍ മറുപടി കൊടുത്തു.
ഫേസ് ബുക്കിലുണ്ടോ? ഉണ്ടെന്നു ഞാൻ മറുപടി കൊടുത്തു. “എന്തായാലും കാണാൻ കഴിഞ്ഞത് നന്നായി. സാറിന്റെ രചനകൾ ഞാൻ വായിക്കാറുണ്ട്. എന്തായാലും സാറിന് ഞങ്ങൾക്ക് ഒരു സ്വീകരണം തരണമെന്നുണ്ട്.”
“അത് വേണ്ട. ഞാൻ ഒരാഴ്ച്ചക്കുള്ള വിസിറ്റിന് വന്നതാണ്. അതും ഒഫീഷ്യൽ വിസിറ്റ്. ഇനി മൂന്ന് ദിവസം ബാക്കിയുള്ളൂ.”
ഞാനെന്റെ നിസ്സഹായാവസ്ഥ പറഞ്ഞു. “സാരമില്ല സാർ ഒരു അരമണിക്കൂർ മതി. ഒരു പരിചയപ്പെടുത്തൽ മാത്രം.” ഞാൻ സമ്മതിച്ചു.
പറഞ്ഞ ദിവസം കൃത്യ സമയത്ത് തന്നെ ഞാൻ സംഘടനയുടെ ഹാളിൽ എത്തി. എനിക്ക് സ്വാഗതം പറഞ്ഞത് ചെയർമാൻ ജമാൽ ആയിരുന്നു.
“ഇത് നമ്മുടെ പ്രശസ്തനായ എഴുത്തുകാരൻ ഷെരീഫ് ഇബ്രാഹിം. ഫോർ ഓർ ഫൈവ് നോവൽ ഷെരീഫ് എഴുതിയിട്ടുണ്ട്. ഞാൻ രണ്ടെണ്ണം വായിച്ചിട്ടുണ്ട്. വൺ ഓഫ് ദെം എനിക്ക് വളരെയധികം ഇസ്റ്റപ്പെറ്റ നോവൽ ആണ്. ഒരു ഫിഷർ ഗ്രാമത്തിന്റെ സ്റ്റോറി. അതിലെ ഹീറോയിൻ ഒരു ബ്ലാക്ക്’അമ്മ. അവളുടെ ലവർ another caste ഒരു പരീക്കുറ്റി. അവളെ marriage ചെയ്തത് ഒരു പളനി. ഒടുവിൽ ബീച്ചിൽ അവർ പാട്ടു പാടുന്നുണ്ട്. ലവർ അവളെ ബ്ളാക്കമ്മാ എന്ന് വിളിക്കുന്ന ഒന്നുണ്ട്. So fantastic……..”
അദ്ദേഹം പ്രസംഗം നീട്ടി കൊണ്ട് പോവുകയാണ്. ഞാൻ എന്റെ ജീവിതത്തിൽ ഇത് വരെ നോവൽ എഴുതിയിട്ടില്ല. എന്റെ പേര് ഷെരീഫ് എന്ന് തന്നെയാണോ അതോ തകഴി ഷെരീഫ് പിള്ള എന്നാണോ എന്നെനിക്കൊരു സംശയം. എന്റെ ഭാഗ്യത്തിന് അദ്ദേഹം പ്രസംഗം നിർത്തി.
ഞാൻ പ്രസംഗം കഴിഞ്ഞു ഷെയ്ഖിന്റെ അടുത്തെത്തി. അദ്ദേഹം എഴുന്നേറ്റിട്ടില്ല. സമയം ഒത്ത് വന്നപ്പോൾ സാമുവലിന്റെ കാര്യം ഷെയ്‌ഖിനോട് പറഞ്ഞു. വേണ്ടത് ചെയ്തോളാൻ ഷെയ്ഖ് അനുവദിച്ചു. ഉപ്പിനോടൊക്കില്ലല്ലോ ഉപ്പിലിട്ടത്? ഞാൻ Total കമ്പനി ജനറൽ മാനേജരോട് പറഞ്ഞാൽ കാര്യം ശെരിയാവും എന്നറിയാം. എങ്കിലും ഷെയ്ഖ് പറയുന്നതാണല്ലോ കുറച്ചു കൂടി നല്ലത്.ഇന്ന് വൈകുന്നേരത്തുള്ള കമ്പനി മീറ്റിങ്ങിൽ അത് പറയാമെന്ന് ഷെയ്ഖ് സമ്മതിച്ചു. സാമുവലിന്റേയും ഷേർളിയുടെയും മകനായ രണ്ടു വയസ്സുകാരൻ ഇമ്മാനുവലിന്റെ ഭാഗ്യം, സാമുവലിന് ഹോട്ടലിൽ വെച്ച് തന്നെ അപ്പോയ്ന്റ്മെന്റ് ഓർഡർ കമ്പനി ജനറൽ മേനേജർ ഒപ്പിട്ടു നൽകി.
കുറച്ചു കൂടെ ഉപദേശങ്ങൾ സാമുവലിനും ഷേർളിക്കും ഞാനും വികാരിയും നൽകി.”ഒരാഴ്ച്ച കഴിഞ്ഞാല്‍ ക്രിസ്തുമസ് ആണ്. ഫ്രാൻസില്‍ നിങ്ങളോടൊപ്പം ഉണ്ടാവണം നമ്മുടെ ഈ സൌഹൃദം ഓർക്കാന്‍ ഇടയാക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, നാളെ ഞാന്‍ അബുദാബിക്ക് പോവുകയാണ്. നമ്മുടെ ഈ സൌഹൃദത്തിന്റെ, സാഹോദര്യത്തിന്റെ ഈ കൂടിച്ചേരലിന് ഞാന്‍ നിങ്ങൾക്ക്  തരുന്ന ഒരു സമ്മാനമാണ് നിങ്ങളുടെ ഈ പുതിയ ജീവിതം…..” വാക്കുകള്‍ ഇടറി.
സാമുവലും ഷേർളിയും വിതുമ്പുന്നുണ്ടായിരുന്നു. കയ്യില്‍ കരുതിയിരുന്ന ക്രിസ്തുമസ് കേക്ക് ഇമ്മാനുവലിന്റെ കയ്യില്‍ കൊടുത്ത് ഞാന്‍ പടിയിറങ്ങി.
പിറ്റേന്ന് ഞാൻ എയർ ഫ്രാൻസിൽ എന്റെ പോറ്റമ്മയുടെ അടുത്തേക്ക്, അബുദാബിയിലേക്ക് പൊന്നു.
പിന്നെ എന്റെ ഭാര്യ സാറയും ഷേർളിയും ഇടയ്ക്കിടെ ഫോണിലൂടെ ബന്ധപ്പെടാറുണ്ട്. ജോലി തിരക്കിൽ ഞാൻ അതെല്ലാം മറന്നു എന്നതാണ് വാസ്തവം.
പിന്നീട് ഏകദേശം രണ്ടു വർഷം കഴിഞ്ഞിട്ടുണ്ടാവും. എനിക്ക് സാമുവലിന്റെ ഒരു ഫോൺ കാൾ വന്നു. “ഞാൻ സാറെന്ന് വിളിക്കുന്നില്ല, അതിനേക്കാൾ ഇക്കാക്ക് ഇഷ്ടപ്പെട്ട ഇക്കാ എന്ന് വിളിക്കട്ടെ.. ” ആമുഖമായി സാമുവൽ അത് പറഞ്ഞിട്ട് സംഭാഷണം തുടർന്നു. “ഞങ്ങൾ ഏഴു ദിവസം കഴിഞ്ഞു പാരീസിൽ നിന്ന് അബുദാബി വഴി നാട്ടിലേക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ പോകുന്നുണ്ട്. അബുദാബിയിൽ മൂന്നു മണിക്കൂർ ട്രാൻസിറ്റ് സ്റ്റേ ഉണ്ട്. എയർപോർട്ടിൽ നിന്ന് പുറത്തു പോകാൻ കഴിയില്ല. ഇക്കാനെയും ഇത്താനേയും കുട്ടികളേയും കാണാൻ ആഗ്രഹമുണ്ട്. കഴിയുമോ?”
ഇതായിരുന്നു സാമുവലിന്റെ ഫോൺ സന്ദേശം.അത് ഞാൻ ശെരിയാക്കാമെന്നും ഫ്‌ളൈറ്റ് നമ്പറും മറ്റു പാസ്പോർട്ട് വിവരങ്ങളും ഫാക്സ് അയക്കാൻ പറഞ്ഞു.
പറഞ്ഞപോലെ ഞാൻ എയർപോർട്ടിൽ നിന്നും സാമുവലിനേയും ഷേർളിയേയും കൂട്ടി എന്റെ ഫ്ലാറ്റിൽ വന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യയുടെ ചിക്കൻ ബിരിയാണിയെപ്പറ്റി വാതോരാതെ അവർ പുകഴ്ത്തുന്നുണ്ടായിരുന്നു.
കുറെ കേട്ടപ്പോൾ ഞാൻ പറഞ്ഞു. “അതെ. പറഞ്ഞ് പറഞ്ഞു ഇനിയും സാറയുടെ ഉയരം കൂട്ടണ്ട”.
എയർപോർട്ടിൽ വിടാനായി ഞാനും ഭാര്യയും കൂടെ പോയി. അവിടെ അകത്തേക്ക് എനിക്ക് പോകാം. ഭാര്യക്ക് പ്രവേശിക്കാൻ പറ്റില്ല. ഗെയിറ്റിന്നടുത്ത് വെച്ച് എന്റെ ഭാര്യയെ കെട്ടിപ്പിടിച്ചു് ഷേർളി എന്തോ പറയുന്നത് ഞാൻ കണ്ടു. തിരിച്ചു വരുമ്പോൾ കാറിലിരുന്ന് സാറയോട് ഷേർളി എന്താ പറഞ്ഞത് എന്ന് ഞാൻ ചോദിച്ചു.
“അവർക്കൊരു ജീവിതം കൊടുത്തത് ഇക്കയാണെന്നാണ് പറഞ്ഞത്”
എനിക്കത് കേട്ടപ്പോൾ സന്തോഷമായി.
“അല്ല, നീ എന്താ കരയുന്നത്?”
ഞാൻ നോക്കുമ്പോൾ എന്റെ ഭാര്യ കരയുന്നതാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *