മസ്‌ക്കറ്റ്, ||

കേരള പഠനത്തെക്കുറിച്ചുള്ള അഞ്ചാമത് അന്താരാഷ്ട്ര കോൺഗ്രസിന്റെ ഭാഗമായുള്ള മൈഗ്രേഷൻ കോൺക്ലേവ് 2024 ന് ഒമാനിലെ പ്രവാസി സമൂഹത്തിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നു. തിരുവനന്തപുരം എ.കെ.ജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും പത്തനംതിട്ട വി.എസ്.ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് ജനുവരി 19 മുതൽ 21 വരെ പത്തനതിട്ട ജില്ലയിലെ തിരുവല്ലയിൽ വെച്ചാണ് നടക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വിപുലവും സമഗ്രവുമായ മലയാളി പ്രവാസി സമ്മേളനമാണ് “മൈഗ്രേഷൻ കോൺക്ലേവ് 2024”

സമ്മേളനത്തിന് മുന്നോടിയായി ഒമാനിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വിവിധ മേഖലകളിലെ പ്രഗത്ഭരുമായും സംഘാടകസമിതി തിങ്കളാഴ്ച്ച ചർച്ച നടത്തി. മുൻ ധനകാര്യ മന്ത്രിയും എ കെ ജി പ0ന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ തോമസ് ഐസക്, വി.എസ് ചശേഖരപിള്ള പ0ന ഗവേഷണ കേന്ദ്രം ഡയറക്ടർ എ പദ്മകുമാർ, കോൺക്ലേവ് സംഘാടക സമിതി ചെയർമാനും എഴുത്തുകാരനുമായ ബെന്യാമിൻ, കോർഡിനേഷൻ കൺവീനർ ജോർജ് വർഗീസ്, കോൺക്ലേവ് അക്കാഡമിക് വിഭാഗം ചുമതല വഹിക്കുന്ന ഡോ റാണി എന്നിവർ സംഘാടക സമിതിക്കു വേണ്ടി സംസാരിച്ചു. ഒമാനിലെ പ്രവാസി സാമൂഹ്യ സംഘടനാ നേതാക്കൾ, ലോക കേരള സഭാംഗങ്ങൾ, ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ വിവിധ ഭാഷ വിഭാഗങ്ങളുടെ കൺവീനർമാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിൻറെ ഭാരവാഹികൾ, ബോർഡ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, അധ്യാപകർ, ഡിപ്പാർട്ട്മെന്റ് മേധാവികൾ തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിന്നും നിരവധി പ്രമുഖർ കോൺക്ലേവിനു മുന്നോടിയായി നടന്ന ചർച്ചയിൽ പങ്കെടുത്തു. ഒമാനിൽ നിന്നും വിവിധ വിഷയങ്ങളിൽ കോൺക്ലേവിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

വിദഗ്ധ തൊഴിൽ രംഗത്ത് സുപ്രധാനമായ ജ്ഞാന സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ മൈഗ്രേഷൻ കോൺക്ലേവ് പ്രാഥമിക ശ്രദ്ധ നൽകുമെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഡോ തോമസ് ഐസക് പറഞ്ഞു. പ്രവാസ രംഗത്ത് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളും തൊഴിൽ സാധ്യതകളും കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ബൗദ്ധിക, വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കേരളത്തിന്റെ സാമൂഹിക ഘടന കൂടുതൽ ശക്തവും പുരോഗമനപരവുമായ രീതിയിൽ വളർത്തിയെടുക്കുവാനും മൈഗ്രേഷൻ കോൺക്ലവ് ലക്ഷ്യമിടുന്നതായി തോമസ് ഐസക് പറഞ്ഞു.

75 രാജ്യങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം പ്രവാസികൾ ഓൺലൈനായി കോൺക്ലേവിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം മറ്റു വിവിധ വേദികളിലായി ആയിരക്കണക്കിന് പ്രവാസികളും പ്രവാസ ജീവിതം അവസാനിച്ചു തിരികെയെത്തിയവരും നേരിട്ടും സമ്മേളനത്തിൽ പങ്കെടുക്കും.

10 വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ 60 ഓളം വിഷയങ്ങളിൽ 600 ൽ അധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും, പ്രവാസി സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ, സംവാദങ്ങൾ, പുനരധിവാസം സംബന്ധിച്ച ചർച്ചകൾ തുടങ്ങി പ്രവാസത്തിന്റെ എല്ലാ മേഖലകളെയും സമ്മേളനം അഭിസംബോധന ചെയ്യും. പ്രവാസത്തെ സംബന്ധിച്ച സമഗ്രമായ ചർച്ചകളും ഫലപ്രദമായ തീരുമാനങ്ങളും ഉണ്ടാകുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണ് മൈഗ്രേഷൻ കോൺക്ലവ് സംഘടിപ്പിച്ചിരിക്കുന്നത്.

മൈഗ്രേഷൻ കോൺക്ലവിൽ പങ്കെടുക്കുന്നതിനും ഭാഗമാകുന്നതിനുമായി ഒമാനിൽ നിന്നും വലിയ തോതിൽ മലയാളികൾ രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മൈഗ്രേഷൻ കോൺക്ലവിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.migrationconclave.com
വഴി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *