![](https://inside-oman.com/wp-content/uploads/2023/05/IMG_20230507_214254-768x230.jpg)
സയ്യിദ് ഫസല്‍ ബിന്‍ അലവി ക്കുറിച്ചുള്ള റഹ്മത്തുള്ള മഗ്‌രിബിയുടെ പഠന റിപ്പോർട്ടിൽ നിന്ന്. പൂർണരൂപം അദ്ദേഹത്തിന്റെ ബ്ലോഗിൽ വായിക്കാം
1823ല്‍ ആണ് സയ്യിദ് ഫസല്‍ ജനിക്കുന്നത്. ഇങ്ങ് കേരളത്തിൽ മമ്പുറത്തു സയ്യിദ് അലവിയുടെ (മമ്പുറം തങ്ങൾ ) വീട്ടില്‍. ചെറുപ്പം മുതലേ പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സയ്യിദ് ഫസല്‍ അസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
സയ്യിദ് അലവിയുടെ കാലശേഷം മലബാറില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മീയവും രാഷ്ട്രീയവുമായ എല്ലാ നേതൃത്വവും സയ്യിദ് ഫസലില്‍ ആണ് വന്നു ചേര്‍ന്നത്.
![](https://inside-oman.com/wp-content/uploads/2023/05/fadal.jpg)
1849 ല്‍ മക്കയിൽ നിന്നും മതപഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ഫദല്‍ പിതാവിന്റെ സ്ഥാനം ഏറ്റെടുത്തു. മമ്പുറം പള്ളി വികസിപ്പിച്ചു. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മലബാറിലെ ജനങ്ങളിക്കിടയില്‍ അഭൂതപൂരവമായ സ്വാധീനം ചെലുത്തി. അധിനിവേശ ശക്തികള്‍ ആയ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതല്‍ ഇസ്ലാമികമായ ഒരു ബാധ്യത ആയി ജനങ്ങളെ ബോധ്യപ്പെടുത്താനും അതില്‍ സംഭവിക്കുന്ന മരണം രക്ത സാക്ഷിത്വം ആണ് എന്നും അവരെ മനസ്സിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒരു വേള തന്റെ പിതാവ് സയ്യിദ് അലവിയെക്കാളും സ്വാധീനം ഉള്ള വ്യക്തി ആയി സയ്യിദ് ഫസല്‍ മാറി.
ഫദല്‍ പോരാട്ട നേതൃത്വത്തില്‍ എത്തിയ ശേഷം നിരവധി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മലബാര്‍ സാക്ഷ്യം വഹിച്ചു. 1836 ല്‍ പന്തല്ലൂരും 1841 ല്‍ ചെറൂരും ശക്തമായ പോരാട്ടങ്ങള്‍ നടന്നു. 1849 ലെ മഞ്ചേരി കലാപം, , 1851 കൊളത്തൂര്‍ കലാപം , 1852 ലെ നാല് വെള്ള പട്ടാളക്കാര്‍ കൊല്ലപ്പെട്ട മട്ടന്നൂര്‍ കലാപം. ഇവയൊക്കെയും ഫദല്‍ തങ്ങളുടെ നേതൃത്വത്തിന്‍ കീഴില്‍ ആണെന്നാണ് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയത്.
അത് മാത്രമല്ല, നാട്ടില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരവധി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മാസ്റ്റര്‍ ബ്രയിന്‍ ഫദല്‍ ആണ് എന്ന് വ്യാഖ്യാനിച്ചു തുടങ്ങി. അതിനാല്‍ സ്വന്തം നിലക്ക് മലബാര്‍ വിട്ടു പോവാന്‍ ബ്രിട്ടീഷുകാര്‍ ഫദല്‍ തങ്ങളെ നിര്‍ബന്ധിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. സമരോത്സുകമായ ആ ജീവിതം ബ്രിട്ടീഷുകാര്‍ക്ക് അസഹ്യമായതിനെത്തുടര്‍ന്ന് 1852 ഫെബ്രുവരിയില്‍ ഫദ്‌ല്‍ തങ്ങളെ നാടുകടത്താന്‍ അവര്‍ പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ഈ തീരുമാനം നിലനില്‌ക്കെ തന്നെ ഫദല്‍ ഹജ്ജിനു പോകാന്‍ തീരുമാനിച്ചു . എന്നാല്‍ മിക്കവാറും, വിശ്വസിക്കുന്നത് ഫദല്‍ ബ്രിട്ടീഷുകാരാല്‍ കയറ്റി അയക്കപ്പെട്ടു എന്നാണു. അങ്ങിനെ 1852 മാര്‍ച്ച് പത്തൊമ്പതിന്, തന്റെ പിതാവിന്റെ മരണത്തിന്റെ എട്ടു വര്‍ഷത്തിനു ശേഷം, തന്റെ 29 മത്തെ വയസ്സില്‍ ഫദ്‌ല്‍ തങ്ങള്‍ ഒരു അറേബ്യന്‍ കപ്പലില്‍ തന്റെ കുടുംബവും ചില സഹ പ്രവര്‍ത്തകരുമായി മക്കയിലേക്കു തിരിച്ചു. തന്റെ രണ്ടു പുത്രന്മാരും സഹോദരി ഫാത്തിമയും ഉള്‍പ്പെടെ 57 പേര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
സയ്യിദ് ഫസല്‍, മലയാളവും അറബിയും നന്നായി സംസാരിക്കാന്‍ അറിയുന്ന ആളായിരുന്നു അദ്ദേഹം എന്നാണ് മനസ്സിലാവുന്നത്. ഒരേ സമയം മലയാള നാട്ടില്‍ തന്റെ നാട്ടുകാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും പോരാട്ടത്തിനു നേതൃത്വം നല്‍കാനും കഴിയുന്ന ഒരാള്‍ മലയാളം സംസാരിക്കുന്ന മലബാറിലെ ജനങ്ങളോട് എത്ര നന്നായി സംസാരിച്ചിരിക്കും എന്നുള്ളതില്‍ സംശയം ഇല്ലല്ലോ, അതെ സമയം അറബ് നാട്ടില്‍ എത്തിയതിനു ശേഷം അവിടത്തെ ജനങ്ങളോട് വളരെ നന്നായി തന്നെ ആശയ വിനിമയം നടത്തുകയും അവരുടെ നേതാവാകുകയും ചെയ്ത വ്യക്തി അവരുടെ മാതൃഭാഷയായ അറബി എത്ര നന്നായി കൈകാര്യം ചെയ്തിരിക്കും എന്നതിലും സംശയത്തിനു വകയില്ല.
ആരെയും കൂസാതിരുന്ന ഫസല്‍ തങ്ങള്‍ സ്വന്തം നിലക്ക് നാട് വിടാന്‍ എടുത്ത തീരുമാനം ഈ രൂപത്തില്‍ പര്യവാസാനിക്കുമെന്നു മനസ്സിലാക്കിയിരുന്നില്ല. ഹജ്ജ് കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ മലബാറില്‍ തിരിച്ചെത്തണം എന്ന് തന്നെ ആയിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷെ, 1852 മാര്‍ച്ചില്‍ അദ്ദേഹം മക്കയിലേക്ക് പുറപ്പെടുന്നതിനു ഒരു മാസം മുമ്പ് തന്നെ അദ്ദേഹത്തെ നാടുകടത്താന് ബ്രിട്ടീഷുകാര്‍ തീരുമാനം എടുത്തിരുന്നു. പക്ഷെ, ആ വിവരം ഇനിയൊരിക്കലും തിരിച്ചു വരാന്‍ ആവാത്ത ഒരു നാട് കടത്തല്‍ ആയിരിക്കുമെന്ന് ഫദല്‍ മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നില്ല. അതറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ അദ്ദേഹം ആ പുറപ്പെടല്‍ തീരുമാനം എടുക്കില്ലായിരുന്നു എന്ന് തോന്നുന്നു. ബ്രിട്ടീഷുകാര്‍ ആവട്ടെ, ഈ അവസരം ശരിക്കും മുതലെടുത്തു. നാട്ടുകാര്‍ മനസ്സിലാക്കുന്നത് സയ്യിദ് ഫദല്‍ ഹജ്ജ് നിര്‍വഹിക്കുവാന്‍ പോയതാണ്. അദ്ദേഹത്തെ പ്രതീക്ഷിച്ചു അവര്‍ കാത്തിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് ഫദല്‍ തങ്ങളെ ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ നിന്നും തടഞ്ഞു വെച്ചു
ഇന്ത്യയിലേക്ക് തിരിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ മക്കയില്‍ തന്നെ താമസിക്കാനുള്ള ചുറ്റുവട്ടങ്ങള്‍ അദ്ദേഹം ചെയ്തു. താനും കൂടെയുള്ളവരും മക്കയില്‍ തന്നെ തുടര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മക്കയില്‍ വന്നു താമസിക്കല്‍ അന്ന് പതിവായിരുന്നു. പക്ഷെ, സയ്യിദ് ഫദലിന്റെ കാര്യത്തില്‍ വ്യത്യസ്തത ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് വന്ന ഒരു വലിയ ശൈഖ് ബ്രിട്ടീഷുകാരാല്‍ ഉപരോധിക്കപ്പെട്ടു മക്കയില്‍ ഉണ്ട് എന്നുള്ളത് വളരെ പെട്ടെന്ന് അറേബ്യയില്‍ പരന്നു. തന്നെയുമല്ല, മക്കയിലാണ് ഫദല്‍ അഞ്ചു വര്ഷം പഠിച്ചത്. പഠനം കഴിഞ്ഞു ഇന്ത്യയിലേക്ക് പോയിട്ട് മൂന്ന്‍ വര്ഷം മാത്രമേ ആയിരുന്നുള്ളൂ. അന്നത്തെ മക്കയിലെ ഗവര്‍ണര്‍ അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് ബിന്‍ ഔന്‍ അദ്ദേഹത്തെ വളരെ വലിയ വ്യക്തിത്വമായി കണ്ടു സ്വീകരിച്ചു. പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തു.
![](https://inside-oman.com/wp-content/uploads/2021/08/cropped-Purushottam-gold-768x82.jpg)
1871 ല്‍ ഇപ്പോഴത്തെ ഒമാനിലെ ദോഫാറില്‍ നിന്ന് ഒരു സംഘം ഹജ്ജ് നിര്‍വഹിക്കുവാന്‍ വേണ്ടി വന്നു. പ്രശസ്തനായ ഈ പണ്ഡിതനെ അവര്‍ മക്കയില്‍ വെച്ച് കണ്ടു. അദ്ദേഹത്തിന്‍റെ വിശുദ്ധിയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും അവരെ വളരെ അധികം ആകര്‍ഷിച്ചു. ദോഫാര്‍ ആ സമയത്ത് വളരെ പ്രശ്ന കലുഷിതം ആയിരുന്നു. ഗോത്ര പരവും അല്ലാത്തതുമായ നിരവധി വിഷയങ്ങളില്‍ പരസ്പരം പോരടിക്കുന്ന ഒരു പ്രകൃതമായിരുന്നു അവരുടേത്. എന്നാല്‍ ഇസ്ലാമിന്റെ പേരില്‍ എല്ലാവരും ഒന്നിക്കണം എന്നുള്ളത് എല്ലാവരും പുലര്‍ത്തിയിരുന്ന ഒരു ആഗ്രഹമായിരുന്നു. അതിനാല്‍ ആല് കസീറിന്റെ (കസീര്‍ കുടുംബം) നേതൃത്വത്തില്‍ ഒരു സംഘം സയ്യിദ് ഫദലിനെ സമീപിച്ചു. സയ്യിദ് ഫദല്‍ ഒരു ഭക്തനായ പണ്ഡിതന്‍ എന്നതില്‍ ഉപരി, ഹദറമൌത്തില്‍ വേരുള്ള ഒരു പ്രവാചക കുടുംബാംഗം കൂടിയായിരുന്നു. സയ്യിദ് ഫദലിന്റെ പൂര്‍വ പിതാവ് മുഹമ്മദ് ബിന്‍ അലി ബിന്‍ അലവി (സാഹിബ് മിര്ബാത്ത്) ദോഫാറിലെ മിര്ബാത്തില്‍ ആണ് ജീവിച്ചത്. അദ്ദേഹത്തിനോട് ദോഫാറുകാര്‍ക്ക് വലിയ ബഹുമാനമായിരുന്നു. അത് പോലുള്ള ഒരു വ്യക്തിത്വത്തെ തങ്ങളെ നയിക്കാനും ഒരുമിപ്പിക്കാനും വേണ്ടി തേടി നടന്ന അവരുടെ മുന്നില്‍ കിട്ടിയ ഒരു വലിയ ആശ്വാസം ആയിരുന്നു സാഹിബ് മിര്ബാത്ത്തിന്റെ തലമുറയില്‍ പെട്ട സയ്യിദ് ഫദല്‍ ബിന്‍ അലവി. സയ്യിദ് ഫദല്‍ ആവട്ടെ, ഈ അവസരം തന്റെ പരമ്പരാഗത സൂഫീ ശൈലിയില്‍ നിന്ന് അല്പം മാറി ഒരു വഹാബി സ്വാധീനത്തില്‍ എത്തിയിരുന്നു എന്ന് പറയാം. ഇസ്ലാമിക ഭരണത്തിന്റെയും ഖിലാഫത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു തുടങ്ങിയിരുന്നു. ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയം ഇസ്ലാമിന്റെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിച്ചു അതനുസരിച്ച് ജനങ്ങളെ ബോധ വല്ക്കരിച്ചതിനാണ് അദ്ദേഹം നാട് കടത്തപ്പെട്ടത്. അതിനാല്‍ ദോഫാറുകാരുടെ ഈ ക്ഷണം അദ്ദേഹത്തിനു വലിയ സന്തോഷം നല്‍കി. തന്റെ മനസ്സിലുള്ള ഒരു ഇസ്ലാമികരാഷ്ട്രം (ബാഅലവി ഭരണകൂടം), സ്ഥാപിക്കുവാനുള്ള ആദ്യ പടിയായി അദ്ദേഹം അതിനെ കണ്ടു. ദോഫാര്‍ ആ രാഷ്ട്രത്തിന്റെ ആസ്ഥാനവും.
സയ്യിദ് ഫദലിന്റെ മനസ്സ് അറിഞ്ഞ ദോഫാറുകാര്‍ നാട്ടിലേക്ക് മടങ്ങി അവിടെ ചര്‍ച്ച ചെയ്തു അടുത്ത വര്ഷം വീണ്ടും സയ്യിദ് ഫദലിന്റെ അടുത്തെത്തി. അങ്ങിനെ അദ്ദേഹത്തിന് തങ്ങളുടെ അനുസരണ പ്രതിഞ്ഞ (ബൈഅത്ത്) അവര്‍ മക്കയില്‍ വെച്ച് തന്നെ ഒപ്പ് വെച്ചു. 1872 ഫെബ്രുവരി 27 നു ആയിരുന്നു അത്. ദോഫാറുകാരുമായി കരാര്‍ ഒപ്പിട്ടെങ്കിലും തങ്ങളുടെ ഭരണാധികാരി സയ്യിദ് ഫദല്‍ ആണെങ്കിലും അദ്ദേഹത്തിന് ദോഫാറില്‍ എത്താന്‍ സാധിച്ചില്ല. 1874 ഒക്ടോബറില്‍ ആണ് അദ്ദേഹം ദോഫാരില്‍ എത്തുന്നത്. ഹിജാസ് വിട്ടു പോകരുത് എന്ന തുര്‍ക്കി സുല്‍ത്താന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതായിരുന്നു കാരണം. എന്നാല്‍ ദോഫാറിലേക്ക് പോകാന്‍ അനുവാദം ചോദിച്ചു അദ്ദേഹം സുല്ത്താന് കത്തയച്ചു. പക്ഷെ, ചില കാരണങ്ങളാല്‍ സുല്‍ത്താന്‍ അത് അനുവദിച്ചില്ല. ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദം ഈ വിഷയത്തിലും ഉണ്ടായി എന്ന് കരുതപ്പെടുന്നു. സയ്യിദ് ഫദാല്‍ ആകട്ടെ, ഈ വിഷയത്തില്‍ സുല്‍ത്താനുമായി ഏറ്റു മുട്ടാന്‍ ആഗ്രഹിച്ചില്ല. അങ്ങിനെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുല്‍ത്താന്റെ അനുമതി ലഭിച്ചു. സയ്യിദ് ഫദല്‍ ദോഫാറിലെക്ക് തിരിച്ചു
ദോഫാറില്‍ എത്തിയ സയ്യിദ് ഫദല്‍ അത്ഭുതകരമായ മാറ്റം ആണ് ഉണ്ടാക്കിയത്. ഗോത്രങ്ങള്‍ക്കിടയില്‍ ഇസ്ലാമികവും രാഷ്ട്രീയവുമായ ശക്തമായ അച്ചടക്കം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കുറഞ്ഞ കാലം കൊണ്ട് തന്നെ സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും തന്റെ രാജ്യത്തിന്റെ ആസ്ഥാനമാക്കി അദ്ദേഹം ദോഫാറിനെ മാറ്റി. താമസ സ്ഥലത്തിന് ചുറ്റും രണ്ടു പാറാവ് കോട്ടകള്‍, കുതിരകള്‍ക്ക് ആലയങ്ങള്‍, പട്ടാള ക്യാമ്പ്, ജയില്‍, അതിഥികള്‍ക്ക് താമസ കേന്ദ്രം എന്നിവ അദ്ദേഹം ഒരുക്കി. ആളുകള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്ന പരിഹാരത്തിന് തന്റെ മകനെ ഖാദി ആയി നിയമിച്ചു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം തുര്‍ക്കി സുല്‍ത്താനുമായി വളരെ നല്ല ബന്ധം നിലനിര്‍ത്തുകയും സൈനിക സഹായം ഉള്‍പ്പെടെ സര്‍വ പിന്തുണയും ആവശ്യപ്പെടുകയും ചെയ്തു. ദോഫാരിലെ ജനങ്ങള്‍ എല്ലാവരും കൂടി ക്ഷണിച്ചാണ് സയ്യിദ് ഫദല്‍ എത്തിയതെങ്കിലും, ഈ പ്രതിഭാ ശാലി അറിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. ദോഫാരിലെ ചില ഗോത്രങ്ങള്‍ മസ്കറ്റിലെ സുല്‍ത്താനായിരുന്ന സഈദ് ബിന്‍ സുല്‍ത്താന്‍ എന്ന രാജാവുമായി ബന്ധം നില നിര്‍ത്തിയിരുന്നു. സുല്‍ത്താന്‍ ആവട്ടെ, ബ്രിട്ടീഷുകാരുടെ പിന്തുണ പറ്റുന്ന ആളും അവരോടു കരാര്‍ ഉണ്ടാക്കിയ വ്യക്തിയും കൂടി ആയിരുന്നു. സയ്യിദ് ഫദല്‍ ആവട്ടെ, ബ്രിട്ടീഷുകാരുടെ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന തുര്‍ക്കി സുല്‍ത്താന്റെ പിന്തുണ തേടുന്ന ആളും. 1829 ല്‍ ദോഫാര്‍ ആക്രമിച്ചത് മുതല്‍ മസ്കത്ത് സുല്‍ത്താന്റെ ഒരു സൈന്യം അവിടെ ഉണ്ടായിരുന്നു.
![](https://inside-oman.com/wp-content/uploads/2023/05/IMG_20230504_170854-768x563.jpg)
സയ്യിദ് ഫദല്‍ വന്ന സമയത്താകട്ടെ, ഹമൂദ് ബിന്‍ അസ്സാന്‍ ബിന്‍ ഖൈസ് എന്ന ആളുടെ നേതൃത്വത്തിലുള്ള ഒരു അഭ്യന്തര ലഹള നേരിടാന്‍ തന്റെ സൈന്യത്തെ സുല്‍ത്താന്‍ പിന്‍വലിച്ച സമയം ആയിരുന്നു. അതിനാല്‍ ദോഫാറില്‍ പുറത്തു നിന്ന് ആര് വന്നാലും തടയാന്‍ വഴിയില്ലാതെ വന്നു. സയ്യിദ് ഫദല്‍ ഇത് നന്നായി മനസ്സിലാക്കിയിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതിനാല്‍ ആണ് ഇസ്താംബൂളില്‍ നിന്ന് തുര്‍ക്കി സുല്‍ത്താന്റെ കല്പന വരുന്നത് വരെ അദ്ദേഹം കാത്തു നിന്നത്. ആളുകളുടെ ഇടയിലുള്ള പ്രശ്നങ്ങളും മസ്കറ്റിലെ സുല്‍ത്താനില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒറ്റ മൂലി ആയിരുന്നു താന്‍ തുര്‍ക്കി സുല്‍ത്താന്റെ സീമന്തന്‍ ആണെന്ന പ്രഖ്യാപനം. ദോഫാറിലെക്ക് പോകാന്‍ അനുവാദം ചോദിച്ചു തുര്‍ക്കി സുല്ത്താന് കത്തെഴുതിയപ്പോള്‍ തന്നെ, സുല്‍ത്താന്റെ കീഴില്‍ ആയിരിക്കും താന്‍ ഭരിക്കുക എന്ന് അദ്ദേഹം സൂചിപ്പിച്ചതായി പറയപ്പെടുന്നു. “ ടോപ്കൊപ്പി കൊട്ടാരത്തിനു (തുര്‍ക്കി സുല്‍ത്താന്റെ കൊട്ടാരം-ബാബുല്‍ ആലീ) വേണ്ടി ദോഫാര്‍ ഭരിക്കുന്ന ആള്‍” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. തന്റെ പിന്നിലുള്ള വലിയ ശക്തിയെ സൂചിപ്പിക്കുക കൂടി ആയിരുന്നു ആ പ്രയോഗം.
എന്നാല്‍ ഇത് നേരെ വിപരീത ഫലം ഉണ്ടാക്കി. കാരണം 1829 ലെ ആക്രമണം മുതല്‍ മസ്കറ്റിലെ സുല്‍ത്താന്‍ സഈദ്, ദോഫാര്‍ പ്രവിശ്യ തന്റെ ഭരണത്തിന് കീഴിലുള്ളതായാണ് കരുതി പോന്നിരുന്നത്. പിന്നീടങ്ങോട്ട് സയ്യിദ് ഫദലിന്റെ ചരിത്രം തുര്‍ക്കി സുല്‍ത്താന്റെയും ബ്രിട്ടീഷ് സഹായത്തിലുള്ള മസ്കറ്റ് സുല്‍ത്താന്റെയും ഇടയില്‍ പെട്ട് കിടക്കുന്നു. ഈ ലേഖനത്തില്‍ സയ്യിദ് ഫദലിന്റെ ദോഫാര്‍ ഭരണവുമായി ബനധപ്പെട്ട മിക്ക വിവരങ്ങളും സൌദിയിലെ കിംഗ് ഫൈസല്‍ സര്‍വകലാശാലയിലെ ഡോ. സഈദ് ബിന്‍ ഉമര്‍ ആല്‍ ഉമര്‍ തയാറാക്കിയ ഒരു പ്രബന്ധത്തില്‍ നിന്നെടുത്തതാണ്. “ ദോഫാറിലെ ഫദല്‍ ബിന്‍ അലവിയുടെ ഭരണം: ഉസ്മാനി പിന്തുണയ്ക്കും ബ്രിട്ടീഷ് ഒമാന്‍ എതിര്‍പ്പിനും മദ്ധ്യേ” എന്നതാണ് ആ പ്രബന്ധത്തിന്റെ തലക്കെട്ട് തന്നെ.
ഫദല്‍ എത്തി അധികം താമസിയാതെ തന്നെ മസ്കറ്റിലെ സുല്‍ത്താന്‍ വിവരം ബ്രിട്ടീഷ് ഇന്ത്യയെ അറിയിച്ചു. അവര്‍ അവിടെ നിന്ന് പറഞ്ഞയച്ച ഒരാള്‍ ഇവിടെ വന്നു ഭരണാധികാരി ആവുന്നു എന്നതായിരുന്നു കത്ത്. ബ്രിട്ടീഷ് ഇന്ത്യ വിവരം ലണ്ടനില്‍ എത്തിച്ചു. അറേബ്യയുടെ തെക്കന്‍ തീരങ്ങളില്‍ എവിടെയെങ്കിലും ഈ രൂപത്തില്‍ ഉസ്മാനി ഭരണത്തിന്റെ സ്വാധീനം ഉണ്ടാവുന്നത് അപകടകരം ആണെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനിടെ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. ദോഫാറിലെ ജനങ്ങള്‍ സുന്നികള്‍ ആയിരുന്നു. മസ്കറ്റിലെ സുല്‍ത്താന്‍ ആവട്ടെ, ഇബാദിയും. ഇബാദികള്‍ സുന്നികളെയും ശിയാക്കളെയും പോലെ മറ്റൊരു വിഭാഗമാണ്. അതിനാല്‍ തന്നെ സുന്നി സുല്‍ത്താന്‍ ആയ തുര്‍ക്കിയോടു പ്രത്യേകിച്ച് ഒരു കൂറും മസ്കറ്റിലെ സുല്ത്താന് ഉണ്ടായിരുന്നില്ല. മറിച്ചു ദോഫാറിലെ ശാഫീ മദ്ഹബില്‍ പെട്ട സുന്നികള്‍ക്ക് ഉസ്മാനി സുല്‍ത്താനോട് താല്പര്യമുണ്ടായിരുന്നു താനും.
ലണ്ടനിലെ ബ്രിട്ടീഷ് ഭരണകൂടം ഫദലിന്റെ പ്രവൃത്തിയില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം അറിയിച്ചു കൊണ്ടും അത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ല എന്നും കാണിച്ചു, ഉടനെ ഫദലിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഒരു ദൂതനെ ഇസ്താംബൂളിലേക്ക് പറഞ്ഞയച്ചു. ദൂതന്‍ മുഖാന്തിരം 1876 ല്‍ കൊടുത്തയച്ച കത്തിനു ഉസ്മാനി സുല്‍ത്താനില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല. ആയതിനാല്‍ വീണ്ടും 1877 ല്‍ ഈ വിഷയ സംബന്ധമായി ഒരു കത്ത് കൂടി അയച്ചു.
മറുഭാഗത്ത് ഫദല്‍ തന്റെ ഭരണ പ്രദേശം യമനിലെ അല്‍ മഹറ എന്ന പ്രദേശം പിടിച്ചടക്കി കൂടുതല്‍ വ്യാപിപ്പിച്ചു. തന്റെ പ്രവൃത്തിയില്‍ ദോഫാറിലെ ശക്തരായ ആല്‍ കസീര്‍ കുടുംബത്തിന്റെ പിന്തുണ ഫദലിനു കിട്ടി. അവര്‍ അദ്ദേഹത്തിന്റെ ഉപദേശകരും അനുയായികളും ആയി കൂടെ ഉറച്ചു നിന്നു. ഇത്രയും വര്‍ഷത്തിനുള്ളില്‍ നടന്ന പോരാട്ടങ്ങളില്‍ ദോഫാര്‍ ഭരണം വ്യാപിച്ചതോടൊപ്പം ആല്‍ കസീര്‍ ഗോത്രത്തില്‍ നിന്നു രണ്ടായിരം പേരും അല്‍ഖറാ ഗോത്രത്തില്‍ നിന്നു മുവായിരത്തി അഞ്ഞൂറ് പേരും മരണപ്പെട്ടിരുന്നു. അതായത്, അദ്ദേഹത്തിന്റെ പിന്തുണ അത്രയും ശക്തമായിരുന്നു, സാമ്രാജ്യം അത്രയും വിപുലമായിരുന്നു എന്നര്‍ത്ഥം.
രാഷ്ട്രീയ മുന്നേറ്റം ഈ രൂപത്തില്‍ പോകുമ്പോള്‍ സാമൂഹ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ ആണ് സയ്യിദ് ഫദല്‍ കൊണ്ട് വന്നത്. ആ പ്രദേശത്തെ ഇസ്ലാമിക മുഖച്ഛായതന്നെ തന്നെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാം പ്രായോഗിക വല്‍ക്കരിക്കണം എന്ന് അഭിപ്രായമുള്ള ആളായിരുന്നു അദ്ദേഹം. അതങ്ങിനെ തന്നെ അദ്ദേഹം നടപ്പാക്കി തുടങ്ങി. ജീവ ഹാനിക്ക് പകരം ജീവ ഹാനി തന്നെ. സ്ത്രീകള്‍ വലിയ ആഡംബരരീതിയില്‍ വസ്ത്രം ധരിക്കുന്നതും കൃത്രിമ സൌന്ദര്യ വല്‍ക്കരണം നടത്തി പുറത്തിറങ്ങുന്നതും അദ്ദേഹം വിരോധിച്ചു. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നിര്‍ബന്ധ ദാനം (സക്കാത്ത്) ഏര്‍പ്പെടുത്തി. ആഭിചാരം (സിഹര്‍) പാടെ നിരോധിച്ചു. അക്കാലത്ത് ദോഫാറില്‍ സിഹര്‍ വ്യാപകമായിരുന്നു. ഒരു സമയത്ത് സിഹര്‍ നടത്തിയ 80 ഓളം ആളുകളെ അദ്ദേഹം പിടിച്ചു ജയിലില്‍ ഇട്ടതായി പറയപ്പെടുന്നു. അതോടെ സിഹര്‍ ഒരു വിധം നിന്നു. ജനങ്ങളെ ഇസ്ലാമികമായി ബോധാവല്‍ക്കരിക്കുന്നതിലും തന്റെ ചിന്തകള്‍ അവരുമായി പങ്കു വെക്കുന്നതിലും അദ്ദേഹം ഉത്സാഹി ആയിരുന്നു. താന്‍ ഖുതുബ പറയുന്ന പള്ളിയില്‍ അദ്ദേഹം തന്റെ ചിന്തകളും നിലപാടുകളും ജനങ്ങളുമായി പങ്കു വെച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായി ഇസ്ലാം നടപ്പാക്കുക എന്നുള്ള ഈ ആശയം അദ്ദേഹത്തിന് തന്റെ മക്കാ ജീവിതത്തില്‍ നിന്ന് ലഭിച്ചതാണെന്നും ആ വിഷയത്തില്‍ മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബിന്‍റെ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു എന്നും സൌദി പണ്ഡിതന്‍ ആയിരുന്ന അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഉസൈമീന്‍ തന്റെ “സൌദി അറേബ്യയുടെ ചരിത്രം” (താരീഖ് അല്‍ മംലക അല്‍ അറബിയ്യ അല്‍ സൌദിയ) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദീനീ വിവരത്തിലും ഫിഖ്‌ഹിന്റെ അടിസ്ഥാനങ്ങളിലും അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു ബിന്‍ അലവി.
![](https://inside-oman.com/wp-content/uploads/2022/10/Purushottam-Adv..jpg)
എന്നാല്‍ സയ്യിദ് ഫദലിന്റെ ഈ ഉദ്യമങ്ങള്‍ അദ്ദേഹം പ്രതീക്ഷിച്ച അതേ രൂപത്തില്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയിലും പിന്നീട് മക്കയിലും ആയി വലിയ അനുഭവ സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടമായ ഫദല്‍, പക്ഷെ, മുന്നോട്ട് വെച്ച ശക്തമായ ഇസ്ലാമിക പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദീര്‍ഘകാലമായി തങ്ങളുടെ ഗോത്ര സംസ്കാരത്തിലും ആചാരത്തിലും കേട്ട് പിണഞ്ഞു കിടന്നിരുന്ന അറബി ബദവി ഗോത്രങ്ങള്‍ക്ക് സാധിച്ചില്ല. പ്രത്യേകിച്ചും സക്കാത്ത് പിരിച്ചെടുക്കുന്നതില്‍. ജബലികള്‍ എന്നറിയപ്പെടുന്ന കാട്ടു വാസികളും ചില കര്‍ഷകരും കന്നുകാലി ഉടമകളുമൊക്കെ സക്കാത്ത് നല്‍കാന്‍ വിസമ്മതിക്കുകയുണ്ടായി. എത്രത്തോളമെന്നാല്‍ ഒരിടത്ത് ജബലികള്‍ സക്കാത്ത് പിരിച്ചെടുക്കാന്‍ വന്ന ഉദ്യോഗസ്ഥനെ വധിക്കുക പോലും ഉണ്ടായി.
എല്ലാ മേഖലകളിലും സയ്യിദ് ഫദല്‍ ശ്രദ്ധ പതിപ്പിച്ചു എന്ന് പറഞ്ഞാല്‍ അധികമാവില്ല. തന്റെ രാജ്യത്തിന്‍റെ സ്വത്ത് ഉയര്‍ത്താനും വരുമാനം വര്‍ദ്ധിപ്പിക്കാനും അങ്ങിനെ ക്ഷേമ രാഷ്ട്രമാക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. ഇറക്കുമതി കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും അദ്ദേഹം 5% നികുതി ഏര്‍പ്പെടുത്തി. നികുതി പിരിക്കാന്‍ തന്നെ ദോഫാറില്‍ അറുപതോളം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എന്ന് ഫിലിപ്സ് വിന്‍ഡല്‍ “ ഒമാന്റെ ചരിത്രം” (History of Oman) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ദോഫാരില്‍ സമൃദ്ധമായി വളരുന്ന കുന്തിരിക്കവും ചില ഉള്‍പ്രദേശങ്ങളില്‍ വളരുന്ന റബറും തന്റെ രാജ്യത്തിന്റെ ഉന്നമനത്തിനു വിനിയോഗിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. കുന്തിരിക്കം വളരെ പണ്ട് തന്നെ ദോഫാരില്‍ നിന്ന് കയറ്റു മതി ചെയ്യപ്പെടുന്ന ചരക്ക് ആയിരുന്നു. അതിനാല്‍ റബറിന്റെ കൃഷി പ്രോത്സാഹിപ്പിക്കാനും വരുമാനം ഉയര്‍ത്താനും റബറിന്റെ കൃഷിയിലും സംസ്കരണതിലും പ്രാവീണ്യമുള്ളവരെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു.
കച്ചവടം പ്രോത്സാഹിപ്പിക്കാനും വിദേശ നാണ്യം നേടാനും വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. എത്രത്തോളം എന്നാല്‍, ബ്രിട്ടീഷ് ഇന്ത്യന്‍ നാവിഗേഷന്‍ കമ്പനിയോട് മാസത്തിലൊരിക്കല്‍ ഒരു കപ്പല്‍ ദോഫാര്‍ തുറമുഖത്ത് അടുപ്പിക്കാനും അവിടെ നിന്ന് ഇരുനൂറു ടണ്ണ്‍ എങ്കിലും വ്യത്യസ്ഥ ചരക്കുകള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇന്ത്യയിലിരിക്കെ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ഫദല്‍ തന്നെയാണ് ഇതും പറഞ്ഞത്. കാരണം അവിടത്തെ സാഹചര്യത്തില്‍ ഇസ്ലാമിന്‍റെ തേട്ടം അതായിരുന്നു. ദോഫാറില്‍ അതില്ല, എന്നായിരുന്നു ഫദലിന്റെ നിരീക്ഷണം. പക്ഷെ, ഫദലിന്റെ ഭരണം തന്നെ തങ്ങളുടെ അധീശ പ്രദേശത്താണെന്ന് വിശ്വസിക്കുകയും ഫദല്‍ തങ്ങളോടെ പോരാടിയാണ് ഇന്ത്യ വിട്ടതെന്ന് മനസ്സിലാക്കുകയും ഫദലിനെതിരെ ആക്ഷന്‍ വേണമെന്ന് തുര്‍ക്കി സുല്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്ന ബ്രിട്ടീഷുകാര്‍ ആ കച്ചവട ഓഫര്‍ തള്ളി കളഞ്ഞു. പക്ഷെ അതെ സമയം ഒമാന്റെയും (മസ്കത്ത്) യമന്റെയും കപ്പലുകള്‍ ദോഫാര്‍ തുറമുഖത്ത് വരികയും ചരക്കുകള്‍ കയറ്റി പോവുകയും ചെയ്തിരുന്നു.
ബ്രിട്ടീഷുകാരോട് ഒരു സാമ്പത്തിക സൌഹൃദത്തിലൂടെ രമ്യതയില്‍ എത്താനുള്ള ശ്രമം ആണ് ഇവിടെ പരാജയപ്പെട്ടത് എന്ന് ഒരു പക്ഷെ പറയാം., ബ്രിട്ടീഷുകാര്‍ ഒരു ശത്രുവിനെ പോലെയാണ് തന്നെ കാണുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും സുസ്ഥിരതയുള്ള ഒരു ഇസ്ലാമിക രാജ്യത്തിന് ഒരു പാട് നീക്കുപോക്കുകള്‍ നടത്താം എന്ന വിശ്വാസത്തില്‍ ആയിരുന്നു ഫദല്‍. അതിന്റെ ഭാഗമായാണ് 1877 ല്‍ ഏദനിലെ ബ്രിട്ടീഷ് സ്ഥാനപതിയുമായി ഫദല്‍ കൂടിക്കാഴ്ച നടത്തുകയും തന്റെ രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത്. പക്ഷെ, അതും ഫലം കണ്ടില്ല.
ആ സന്ദര്‍ഭത്തിലാണ് കൂനിന്മേല്‍ കുരു എന്ന കണക്കെ 1878 വേനല്‍ക്കാലത്ത് ദോഫാറില്‍ ശക്തമായ വരള്‍ച്ച ഉണ്ടാകുന്നത് . കൃഷി ഉണങ്ങുകയും കന്നുകാലികള്‍ ഒരു പാട് ചാകുകയും ചെയ്തു. അവശ്യ വസ്തുക്കളുടെ വില ഗണ്യമായി ഉയരുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണമാവുകയും ചെയ്തു. ഈ അവസരം ഉപയോഗപ്പെടുത്തി, തനിക്ക് നേരത്തെ പിന്തുണ നല്‍കുകയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്ത അല്‍ഖറാ ഗോത്രം, കലാപത്തിനു ശ്രമിച്ചു. അത് ഫദലിന് എത്രമാത്രം സമ്മര്‍ദ്ദം ഉണ്ടാക്കി എന്ന് വെച്ചാല്‍ യമനോടും മക്കയോടും ഒക്കെ സഹായം തേടേണ്ട അവസ്ഥയിലെത്തി ഫദല്‍. പക്ഷെ, ആല് കസീര്‍ ഗോത്രത്തിന്റെ സഹായത്തോടെ അല്‍ ഖറാ ഗോത്രത്തെ പരാജയപ്പെടുത്താനും അമ്പത് പേരെ ജയിലില്‍ അടക്കാനും ഫദലിനു സാധിച്ചപ്പോള്‍ കലാപം ഒരു വിധം ഒടുങ്ങി. പക്ഷെ, ഈ പ്രവൃത്തിയില്‍ തന്നെ പിന്തുണച്ച ഒരു പ്രമുഖ ഗോത്രത്തിന്റെ (അല്‍ഖറാ) പിന്തുണ ഫാദലിനു നഷ്ടമായി. മാത്രമല്ല, ദോഫാറില്‍ നിന്ന് മുന്നൂറു പേര്‍ മസ്കത്തില്‍ സുല്‍ത്താന് സേവനം ചെയ്തു ജീവിക്കാന്‍ വേണ്ടി പോവുകയും ചെയ്തു. വരള്‍ച്ച ബാധിച്ച ദോഫാറില്‍ പട്ടിണി കിടക്കുന്നതിലും ഭേദം അതാണ് എന്ന് അവര്‍ തീരുമാനിച്ചു. തന്റെ ഭരണത്തിന് ഏറ്റ ഒരു വലിയ അടിയായിരുന്നു അത്.
അതോടെ വരള്‍ച്ചയും പട്ടിണിയും അല്‍ ഖറാ ഗോത്രത്തിന്റെ എതിര്‍പ്പും എല്ലാം കൂടി ഫദല്‍ ഭരണത്തെ ശരിക്കും ഉലച്ചു. ഈ അവസരം മുതലെടുത്ത് അല്‍ ഖറാ ഗോത്രം മറ്റു ചില ഗോത്രങ്ങളെ കൂട്ടുപിടിച്ച് ഇവദ് ബിന്‍ അബ്ദുല്ല യുടെ നേതൃത്വത്തില്‍ ഫദലിനോട് നാട് വിടാന്‍ ആവശ്യപ്പെട്ടു. ശക്തമായ സമ്മര്‍ദ്ദം വന്നപ്പോള്‍ 1879 ല്‍ ഫദല്‍ ആദ്യം ഹദ്രമൌത്തിലെ മുകല്ലയിലേക്കും അവിടെ നിന്ന് സൌദിയിലെ ജിദ്ദയിലേക്കും പോയി. തുടര്‍ന്ന് ഇവദ് മസ്കത്തില്‍ എത്തുകയും സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദിനെ പ്രീണിപ്പിച്ചു വീണ്ടും ദോഫാര്‍ മസ്കത്തിന്റെ പ്രവിശ്യയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു.
പക്ഷെ, ദോഫാറുകാര്‍ ഇതിനിടെ മൂന്നായി പിരിഞ്ഞിരുന്നു. ഒരു വിഭാഗം ഇവദിന്റെ നേതൃത്വത്തില്‍ മസ്കത്തിലെ സുല്‍ത്താന്റെ ഭരണം ആഗാഹിച്ചു. മറു വിഭാഗം ഔദ ബിന്‍ അസാന്റെ നേതൃത്വത്തില്‍ ഫദല്‍ തിരിച്ചു വരണം എന്ന് ആവശ്യപ്പെട്ടു. മൂന്നാമതൊരു വിഭാഗം ആരും വേണ്ട എന്നും. പക്ഷെ, വലിയ ചര്‍ച്ചക്ക് ഇടം കൊടുക്കാതെ മസ്കത്തിലെ സുല്‍ത്താന്‍ 1879 ല്‍ തന്നെ സുലൈമാന്‍ എന്ന ബിന്‍ സുവൈലിം എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു നാവിക സേനയെ ദോഫാറിലേക്ക് അയച്ചു. അധികം ചെറുത്ത് നില്‍ക്കാതെ ദോഫാര്‍ കീഴടങ്ങി കൊടുത്തു. ജനങ്ങളെ പ്രലോഭിപ്പിക്കാന്‍ സുലൈമാന്‍ ആദ്യമേ കയറ്റുമതി ഇറക്കുമതി തീരുവ 5% ത്തില്‍ നിന്ന് 4% ആക്കി കുറച്ചു. അതേസമയം മസ്കത്തിനു സ്വന്തം നിലക്ക് ചില അഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അസ്സാന്‍ ബിന്‍ ഖൈസ് എന്ന ആളില്‍ നിന്ന് നേരിടുന്ന അഭ്യന്തര കലാപ ഭീഷണി ആയിരുന്നു ഒന്ന്. അതിനു പുറമേ, 1879 ല്‍ തന്നെ, ബ്രിട്ടീഷുകാര്‍ തങ്ങളുടെ കീഴില്‍ ഉള്ള എതെന്‍ പ്രവിശ്യയില്‍ നിന്ന് ദോഫാറിന്റെ ഉത്തരവാദിത്തം മസ്കത്തിലേക്ക് മാറ്റുകയും ചെയ്തു. അത് ദോഫാറുമായി ഏദന്‍ പട്ടണത്തിനു ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഒഴിവാക്കേണ്ടി വന്നു.
ഇതിനിടെ സുല്‍ത്താന്റെ പ്രധിനിധി സുലൈമാനും സുല്‍ത്താന്റെ ഭരണം ക്ഷണിച്ചു വരുത്തിയ ഇവദും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. ഇവദ് അനാവശ്യമായി ഭരണത്തില്‍ ഇടപെട്ടു സ്വന്തക്കാര്‍ക്ക് വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നു എന്നതായിരുന്നു പരാതി. മറുഭാഗത്ത്, സുലൈമാനെതിരെ ഇവദിനും ഒരു പാട് പരാതി ഉണ്ടായി. നേരിട്ട് മസ്കത്തില്‍ വന്നു സുല്താനോട് ഇവദ് പരാതി പറഞ്ഞു. വേണ്ടത്ര ഫലം കിട്ടിയില്ല എന്ന് കണ്ടപ്പോള്‍ ദോഫാറില്‍ തിരിച്ചെത്തിയ ഇവദ് തന്റെ അനുയായികളുമായി നേരെ സലാല കോട്ട പിടിച്ചെടുത്തു. അവിടെ അപ്പോള്‍ മുപ്പത് സൈനിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവരം അറിഞ്ഞപ്പോള്‍ 1880 ല്‍ 180 സൈനികരുള്ള ഒരു പടയെ സുല്‍ത്താന്‍ അയച്ചു. ഖമീസ് ബുസൈദിയും സുലൈമാനും തന്നെ പട നയിച്ചു. ദോഫാറുകാര്‍ക്ക് സുല്‍ത്താന്റെ ഭരണം വേണ്ട എങ്കില്‍ തിരിച്ചു പോരാനും ഇവദ് മാത്രമാണ് പ്രശ്നക്കാരന്‍ എങ്കില്‍ കാര്യമായി തിരിച്ചടിക്കാനും ആയിരുന്നു നിര്‍ദ്ദേശം. ഈ സമയത്ത് തുര്‍ക്കി സൈന്യം ഖത്തര്‍ വഴിയോ യമന്‍ വഴിയോ തന്റെ രാജ്യത്ത് വരുമെന്ന പേടിയില്‍ ആയിരുന്നു സുല്‍ത്താന്‍. ഇതിനിടെ ഫദലിനോട് കൂറ് പ്രകടിപ്പിക്കുന്ന ചില ആളുകള്‍ സലാല കോട്ട ആക്രമിക്കുകയും ഇവാദില്‍ നിന്ന് കോട്ട പിടിച്ചടക്കുകയും ചെയ്തു. സുല്‍ത്താന്റെ സൈന്യം സലാല യില്‍ എത്തിയപ്പോള്‍ ഇവദ് അവിടെ നിന്നും ഓടി പര്‍വ്വത പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടു.
![Purushottam Ad](https://inside-oman.com/wp-content/uploads/2021/07/WhatsApp-Image-2021-07-02-at-3.20.08-PM.jpeg)
പര്‍വ്വത പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ട ഇവദ് അവിടെ നിന്ന് വീണ്ടും സുല്‍ത്താനെ പ്രീതി പെടുത്താനും തന്നെ ദോഫാറിന്റെ പ്രതിനിധി ആക്കാനും ശ്രമം നടത്തി. എന്നാല്‍ എന്ത് കൊണ്ടോ സുല്‍ത്താന്‍ അത് ചെയ്തില്ല. ഫദലിനെ പുറത്തു ചാടിക്കാന്‍ കരുക്കള്‍ നീക്കിയ ആള്‍ എന്ന നിലക്കും മറ്റും ദോഫാര്‍കാര്‍ക്ക് അദ്ദേഹത്തെ വേണ്ടത്ര ദഹിച്ചില്ല എന്ന് ചുരുക്കം. സുല്‍ത്താന്റെ പ്രതിനിധി സുലൈമാന്‍ തന്നെ തല്‍ക്കാലം തുടര്‍ന്നു. തുടര്‍ന്നും ദോഫാറില്‍ അല്ലറ ചില്ലറ കലാപങ്ങള്‍ അരങ്ങേറി. ഒരു സമയത്ത് സുലൈമാനെ ഉപരോധിച്ചു ജനങ്ങള്‍ പ്രയാസപ്പെടുത്തി. ദോഫാര്‍ ഒരു അസ്ഥിര മേഖല ആയി മാറിക്കൊണ്ടിരുന്നു.
ഈ അവസരത്തില്‍ ഫദല്‍ തന്റെ ഇസ്ലാമിക രാഷ്ട്രം മടങ്ങി വരണം എന്ന് അതിയായി ആഗ്രഹിച്ചു. സ്വന്തം നിലക്ക് ചില പരിശ്രമങ്ങള്‍ നടത്തി എങ്കിലും വിജയിച്ചില്ല. പിന്നീട് മക്കയിലെ തന്റെ പരിചിതനായ ഗവര്‍ണറെ കണ്ടു സഹായം അഭ്യര്‍ഥിച്ചു. മക്കാ ഗവര്‍ണര്‍, അബ്ദുല്‍ മുത്തലിബ് അല്‍ അഫന്ദി തുര്‍ക്കി സുല്‍ത്താനോട് ഫദലിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചു. . കാരണം, മസ്കത്തിലേക്ക് ദോഫാര്‍ കൂട്ടിചെര്‍ക്കപ്പെട്ടാല്‍ അത് വലിയ ക്ഷീണം ആകും എന്നാണു അദ്ദേഹം കണ്ടത്. ആയിടക്ക് തുര്‍ക്കി സുല്‍ത്താന്‍ യമാനിലെക്ക് ഒരു മുന്നേറ്റം നടത്തി. യാഫീ മേഖല പിടിച്ചടക്കിയപ്പോള്‍ അവിടത്തെ ഗവര്‍ണര്‍ ആയി ഫാദല്‍ ആണ് നിയോഗിക്കപ്പെട്ടത്. യാഫീ മേഖലയില്‍ ഇരുന്നു ഫദല്‍ ദോഫാറിലെ ഗോത്ര നേതാക്കളുമായി ബനധപ്പെട്ടു തന്റെ രാജ്യം തിരിച്ചു പിടിക്കാന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ഫദല്‍ ഹദര്‍മൌത്തില്‍ എത്തി. അവിടെ നിന്ന് ഈജിപ്ത് സന്ദര്‍ശിച്ചു. ഈ അവസരത്തില്‍ തുര്‍ക്കി സുല്‍ത്താന്‍ ഫദലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങിനെ സുല്‍ത്താന്റെ നിര്‍ദ്ദേശപ്രകാരം ഫദല്‍ കോണ്‍സ്റ്റന്റിനേപ്പിളില്‍ എത്തി തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ സന്ദര്‍ശിച്ചു. വലിയ സ്വീകരണമാണ് സുല്‍ത്താന്റെ കൊട്ടാരത്തില്‍ ഫദലിന് ലഭിച്ചത്. മന്ത്രി സ്ഥാനവും ‘ പാഷ’ എന്ന സ്ഥാനവും നല്‍കി സുല്‍ത്താന്‍ അദ്ദേഹത്തെ ആദരിച്ചു. അറേബ്യന്‍ വിഷയങ്ങളില്‍ സുല്‍ത്താനെ ഉപദേശിക്കുന്ന മുതിര്‍ന്ന ഉപദേശകന്‍ ആയിരുന്നു ഫദല്‍. നിരവധി കാര്യങ്ങളില്‍ സുല്‍ത്താനെ ഉപദേശിക്കാനും മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും കഴിവുള്ള ഒരാളായി വേഗം സുല്‍ത്താന്റെ മനസ്സില്‍ ഫദല്‍ ഉന്നത സ്ഥാനീയന്‍ ആയി. . ഉപദേശകരും മന്ത്രിമാരും ഒക്കെ എതിര്‍ത്തെങ്കിലും ദോഫാര്‍ വിഷയത്തില്‍ സുല്‍ത്താന്‍ ഫദലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കാരണം അറേബ്യയില്‍ ബ്രിട്ടീഷുകാരുടെ സ്വാധീനം കുറച്ചു കൊണ്ട് വരല്‍ മുസ്ലിം ലോകത്തിന്റെ ആവശ്യമാണ് എന്ന് സുല്‍ത്താന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
ഒടുവില്‍ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ദോഫാര്‍ ഉപരോധിച്ചു. കലാപം നടത്തുന്ന നേതാക്കളുമായി സംസാരിച്ചു. അവര്‍ ഫദലിനോടും തുര്‍ക്കിയോടും ഉള്ള കൂറ് തുറന്നു പറഞ്ഞു. ഒരു പാട് ആവശ്യങ്ങളും ഉന്നയിച്ചു. ചില ആവശ്യങ്ങള്‍ ഉന്നയിച്ചു മസ്കതിന്റെ കീഴില്‍ ആകാന്‍ രണ്ടു ദിവസത്തെ സമയം നല്‍കി. അത് അംഗീകരിക്കുകയും സുലൈമാന്‍ മോചിതന്‍ ആവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഫദലിനോട് കൂറ് പുലര്‍ത്തുന്നവരും സുന്നികളുമായവര്‍ നടത്തിയ കലാപങ്ങള്‍ ആണ് ഇവയെങ്കിലും ഫദലിന് അതില്‍ നേരിട്ടോ അല്ലാതെയോ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. പക്ഷെ, ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കാനും ദോഫാര്‍ അഭിവൃദ്ധിപ്പെടാനും അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഈ കലാപങ്ങള്‍ നടക്കേ, ഒരിക്കല്‍കൂടി ഫദല്‍ തുര്‍ക്കിയിലെ ബ്രിട്ടീഷ് അംബാസഡറെ കണ്ടു ദോഫാര്‍ സ്വതന്ത്രമാക്കേണ്ടതിന്റെ ആവശ്യകതയും മറ്റും ഊന്നി പറഞ്ഞു. എന്നാല്‍ ഇത്തവണ ദോഫാര്‍ ബ്രിട്ടീഷ് അധീന പ്രദേശമാണെന്നും ഫദലിന് അവിടെ ഒരു കാര്യവുമില്ലെന്നും അത് വഴി ഒരു പ്രതിനിധിയും ഫദല്‍ അയക്കരുതെന്നും ബ്രിട്ടീഷുകാര്‍ മറുപടി നല്‍കി. 1899 ല്‍ സലാലയില്‍ ഒരു കലാപം കൂടി ഉണ്ടായതായി കാണാം. പക്ഷെ, അതും അടിച്ചമര്‍ത്തപ്പെട്ടു.
![](https://inside-oman.com/wp-content/uploads/2023/05/abdulhamid2.jpg)
കോണ്‍സ്റ്റന്റിനേപ്പിളില്‍ സ്ഥിര താമസമാക്കിയ ഫദല്‍ അവസാന കാലങ്ങളില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്ലാമിക വീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പഠിക്കുന്ന ആളായി മാറി എന്ന് പറയപ്പെടുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തന്നെ അതിന്റെ വക്താവായിരുന്നു. പക്ഷെ, ഇത് പരമ്പരാഗതമായി സുല്‍ത്താന്റെ കൂടെ ഉണ്ടായിരുന്ന ഒരു പാട് മന്ത്രിമാര്‍ക്കും ഉപദേശകര്‍ക്കും അത്ര ദഹിച്ചിരുന്നില്ല. അവര്‍ സുല്‍ത്താനെയും ഫദല്‍ തങ്ങളെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നു. ഒരിടക്ക് സുല്‍ത്താന്‍ എന്തോ ആവശ്യത്തിനു തങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ച സയ്യിദ് അഹ്മദ് അസ്അദിന്റെ മുഖത്തേക്ക് ഫദല്‍ തുപ്പിയതായി റോജര്‍ അല്ലന്‍ പറയുന്നുണ്ട്. തന്നെയും സുല്താനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് ഭയപ്പെട്ടയിരുന്നു അത്.
![](https://inside-oman.com/wp-content/uploads/2023/05/IMG_20230507_220722-768x1007.jpg)
എന്നാല്‍ ഇങ്ങിനെയുള്ള വിഷയങ്ങള്‍ കൂടിക്കൂടി വരികയും ഒടുവില്‍ ഫദല്‍ ഒരു വീട്ടു തടങ്കലില്‍ ആവുകയും ചെയ്തു. സയ്യിദ് ഫദല്‍ തങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ആണ് സുല്‍ത്താന്‍ അത് ചെയ്തത്. പക്ഷെ, വീട്ടു തടങ്കലില്‍ ആയിരിക്കെ ആണ് ഫദല്‍ മരണപ്പെട്ടത് എന്ന് ആന്‍ കെ ബാംഗ് രേഖപ്പെടുത്തുന്നു. 1901 ല്‍ കോണ്‍സ്റ്റന്റിനേപ്പിളില്‍ വെച്ച് തന്റെ 78 )ആം വയസ്സില്‍ ഫദല്‍ മരണപ്പെട്ടു. അതോടെ പിന്നെ ദോഫാറില്‍ കലാപങ്ങള്‍ ഉണ്ടായില്ല. അതിനു ശേഷം അത് മസ്കത്ത് (ഒമാന്‍) സുല്‍ത്താന്റെ കീഴില്‍ തന്നെ തുടര്‍ന്ന് വന്നു. തുര്‍ക്കിയിലും വ്യത്യസ്‌ത രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പേരമക്കള്‍ ജീവിച്ചിരിക്കുന്നുണ്ട്. കേരളത്തില്‍ ഉദിച്ചുയര്‍ന്ന പ്രതിഭാശാലിയായ ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്നു ഫദ്‌ല്‍ തങ്ങള്‍. അസാധാരണമായ ധീരതയും നവോത്ഥാന വാഞ്‌ഛയും പ്രതിഫലിച്ച ആ ജിവിതം അസദൃശമായ വഴികളിലൂടെയാണ് സഞ്ചരിച്ചുനീങ്ങിയത്. ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത ജീവിതമായിരുന്നു സയ്യിദ് അലവി തങ്ങളുടേതും പുത്രന്റേതും.
ഫദല്‍ തങ്ങളുടെ മരണ വാര്‍ത്ത മലബാറില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കി. അതായിരുന്നു തുടര്‍ന്നുണ്ടായ മാപ്പിള കലാപങ്ങളിലേക്ക് നയിച്ചത് എന്ന് നിരീക്ഷിക്കപെട്ടിട്ടുണ്ട്. 1935ല്‍ സി. രാജഗോപാലാചാരിക്ക് കീഴില്‍ മദ്രാസ് ജനപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മമ്പുറം പുനരുത്ഥാന കമ്മിറ്റി ഉണ്ടാക്കുകയും ഫദല്‍ തങ്ങളുടെ മക്കളെയും കുടുംബത്തെയും തിരിച്ചു കൊണ്ട് വരാന്‍ ശ്രമം നടത്തുകയും ചെയ്തു. പക്ഷെ, അതിന്റെ അനന്തരഫലം മുന്നില്‍ കണ്ട ബ്രിട്ടീഷ് സര്‍ക്കാര്‍ അതിനു സമ്മതിച്ചില്ല. പക്ഷെ കമ്മിറ്റിയുടെ ക്ഷണം അനുസരിച്ച് ഫ്രഞ്ച് ഭരണത്തിന്‍ കീഴില്‍ ഉണ്ടായിരുന്ന മാഹിയിലൂടെ ഫദലിന്റെ പേര മകന്‍ അലി മലബാറില്‍ എത്താന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാര്‍ തടഞ്ഞു തിരിച്ചയച്ചു.
![](https://inside-oman.com/wp-content/uploads/2023/05/IMG_20230507_220710-768x708.jpg)
ഫദല്‍ ബിന്‍ അലവി: ജീവിത സ്കെച്ച്
1823: മലബാറില്‍ മമ്പുറത്ത് ജനനം
1836: പന്തല്ലൂര്‍ പോരാട്ടം
1843: ചേറൂര്‍ കലാപം, പിതാവ് സയ്യിദ് അലവിക്ക് വെടിയേറ്റു
1844:പിതാവ് സയ്യിദ് അലവി മരിക്കുന്നു. താമസിയാതെ മക്കയില്‍ ഉപരി പഠനത്തിനു പോകുന്നു
1849: മക്കയിലെ പഠനം കഴിഞ്ഞു മലബാറില്‍ തിരിച്ചെത്തുന്നു. മഞ്ചേരിയില്‍ കലാപം
1851:കൊളത്തൂര്‍ കലാപം
1852: മട്ടന്നൂര്‍ കലാപം. ഫെബ്രുവരിയില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്താന്‍ തീരുമാനിക്കുന്നു. മാര്‍ച്ചില്‍ നാട് വിടുന്നു.
1871: ഒമാനിലെ ദോഫാര്‍ ഗോത്ര നേതാക്കള്‍ വന്നു കാണുന്നു
1872: ദോഫാര്‍ നേതാക്കള്‍ നേതാവായി അനുസരണ പ്രതിജ്ഞ ചെയ്യുന്നു, കരാര്‍ ഒപ്പ് വെക്കുന്നു.തുര്‍ക്കി സുല്‍ത്താന്റെ അനുമതിക്കായി ഫദല്‍ എഴുതുന്നു.
1874:അനുമതി കിട്ടുന്നു. ഒക്ടോബറില്‍ ദോഫാര്‍ ഭരണാധികാരിയായി ചുമതല ഏല്‍ക്കുന്നു
1876:ബ്രിട്ടീഷുകാര്‍ ഫദലിനെ നീക്കാന്‍ കത്തുമായി തുര്‍ക്കി സുല്‍ത്താന്റെ അടുത്തേക്ക് പ്രതിനിധിയെ അയക്കുന്നു. മറുപടി ഇല്ല
1877: അതെ ആവശ്യം ഉന്നയിച്ചു ബ്രിട്ടീഷുകാരുടെ രണ്ടാമത്തെ കത്ത് തുര്‍ക്കി സുല്ത്താന്.ഏദനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ കണ്ടു ദോഫാറിനെ സ്വതന്ത്ര രാഷ്ട്രം ആയി അംഗീകരിക്കാന്‍ ഫദല്‍ ആവശ്യപ്പെടുന്നു.
1878:ദോഫാറില്‍ ശക്തമായ വരള്‍ച്ച
1879:ദോഫാര്‍ വിടുന്നു. യമനിലെ മുകല്ല, പിന്നെ സൌദിയിലെ ജിദ്ദയിലേക്ക്, പിന്നെ മക്കയിലേക്ക്
1880: ഈജിപ്ത് വഴി തുര്‍ക്കിയില്‍. തുര്‍ക്കി സുല്‍ത്താന്റെ മന്ത്രി, അറേബ്യന്‍ കാരങ്ങളില്‍ ഉപദേഷ്ടാവ്
1883:മസ്കത്ത് സുല്‍ത്താന് ഫദല്‍ കത്തെഴുതുന്നു. മക്ക അമീറും എഴുതുന്നു. ബോംബെ ബ്രിട്ടീഷ് ഇന്ത്യ ഭരണകൂടത്തിനും ഫദല്‍ എഴുതുന്നു.ദോഫാര്‍ തിരിച്ചു കിട്ടാന്‍ ആഗ്രഹം.
1886:ഫദലിന്റെ മകന്‍ മുഹമ്മദ് യമന്‍ വഴി ദോഫാരില്‍ എത്തുന്നു. ബ്രിട്ടീഷ്കാര്‍ നിഷ്ഫലം ആക്കുന്നു. അവസാന പ്രതീക്ഷ
1887:ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിക്കും ഏദനിലെ ബ്രിട്ടീഷ് പ്രതിനിധിക്കും ഫസല്‍ എഴുതുന്നു.
1892:ജമാലുദ്ദീന്‍ അഫ്ഗാനി ഇസ്തംബൂളില്‍. പുതിയ സൗഹൃദം, പുതിയ ആശയങ്ങള്‍
1894:തുര്‍ക്കിയിലെ ബ്രിട്ടീഷ് കൊണ്സുലുമായി ചര്‍ച്ച നടത്തി ദോഫാരില്‍ എത്താന്‍ ആഗ്രഹിക്കുന്നു.
1895:ദോഫാരില്‍ കലാപം. ഫദല്‍ തിരിച്ചു വരാന്‍ ആഗ്രഹം
1899:സലാലയില്‍ വീണ്ടും കലാപം. അടിച്ചമര്‍ത്തുന്നു.
1901: ഇസ്തംബൂളില്‍ വീട്ടു തടങ്കലില്‍ മരണം.
കൂടുതൽ വായനക്ക്
അവലംബങ്ങള്‍:
- · Dr. MH Ilias, ‘Narrating the History of Malabar’s Omani Connection with Special Reference to the Life Histories of Cheraman Perumal and Sayyid Fadl Moplah, Oman, 2010
- · Ibn Ubaidullah, “ Imam Ahmed Bin Easa” Series of Articles written on www.ghrib.net.
- · Abibakr Al Adani:Imam Ahmed Bin Isa, Al Muhajir Ilallah, Aden, Yemen 2002
- · Saqar Al Hashmi, “How Alawites reached Hadarmout” www. baneyhashem.ibda3.org.
- · Dr. Saeed Bin Omar Al Omar, “Leadership of Fadel Bin Alawi in Dhofar: Between Ottomon Support and British Oman Rejection”, King Faisal University, Saudi Arabia
- · Khairuddeen Al Zarkali, “ Al Aalam” Dar Al Ilm, Bairut 1980 (Quotes, by Dr. Saeed)
- · J. B. Kelly, Britain and the Persian Gulf 1795-1880, London, 1968
- · Abdul Munim Abdulla Al Rawas, Scholars of Dhofar,
- · Philips Windell, “Hisotry of Oman”, 1989
- · Isa Blumi, Ottoman Refugees 1878-1939, Migrations in post imperial world, IStanbul
- · Roger Allen: “Spies, Scandals and Sultans: Istanbul in the twilight of the Ottoman Empire”, Rowman Little Field, US
- · Thomas Kuehan: “Empire, Islam and Politics of difference, Ottoman rule in Yemen 1849-1919”, Yemen
- · Dr. Husain Randathani: Genesis and Growth of the Mappila Community, merawatan, 2009
- · Ulrike Freitag, Hadhrami Migration in 19th and 20th Century, British Yemeni Society, Aden, www.al-bab.com, 1998
- · Jamaluddin Al Hafeedh, Series of Conversation in personal, Muscat 2013
- · വികി പീഡിയ മലയാളം: മമ്പുറം തങ്ങള്‍ , 2013
- · പി എം എ ഗഫൂര്‍, അനാചാരങ്ങള്‍ക്കെതിരെ അടരാടിയ മമ്പുറം തങ്ങന്മാര്‍ , ഷബാബ് വീകിലി, 2011
- · കെ ടി ഹുസൈന്‍, മമ്പുറം തങ്ങന്മാര്‍, സമരം, പ്രത്യയ ശാസ്ത്രം: തുടര്‍ ലേഖനങ്ങള്‍, പ്രബോധനം വാരിക 2007
![](https://inside-oman.com/wp-content/uploads/2022/09/eg5ofnvwoaiog5r3559280164028173466-768x768.jpg)