ഒമാനിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ശ്ളൈഹിക സന്ദർശനം ആരംഭിച്ചു.

ഇന്നലെയാണ് തിരുമേനി മസ്കറ്റിൽ എത്തിയത്.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ, അറബ്‌ സംസ്കാരത്തിന്റെ സംഗമ ഭൂമിയായ സുൽത്താനേറ്റ്‌ ഓഫ്‌ ഒമാനിൽ ശ്ളൈഹിക സന്ദർശനം നടത്തുന്നു.

മസ്കറ്റ്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ഈ വർഷത്തെ വിശുദ്ധവാര ശുശ്രൂഷകൾക്ക്‌ മുഖ്യകാർമ്മികത്വം വഹിക്കുന്നതിനായാണ്‌ പ്രധാനമായും പരിശുദ്ധ ബാവാ എത്തിയത്. സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്തശേഷമുള്ള പ്രഥമ സന്ദർശനത്തിൽ ഇടവക ഒരുക്കുന്ന വിവിധ പരിപാടികളിലും അനുഗ്രഹീത സാന്നിധ്യമാകും.

ഇന്നലെ മസ്കറ്റിലെത്തിയ പരിശുദ്ധ ബാവായെ വിശ്വാസ സമൂഹം പരമ്പരാഗത ആചാരങ്ങളോടെ പള്ളിയങ്കണത്തിൽ സ്വീകരിച്ചു. അന്നേ ദിവസം സന്ധ്യാ നമസ്കാരത്തെ തുടർന്ന്‌ നവീകരിച്ച ചാപ്പലിന്റെ കൂദാശ നിർവ്വഹിച്ച് . ഏപ്രിൽ എട്ടിന്‌ സെന്റ്‌. തോമസ്‌ ചർച്ചിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയിൽ കാർമ്മികത്വം വഹിക്കുന്നതും കാതോലിക്കാ ദിനാചരണത്തിൽ മുഖ്യ സന്ദേശം നൽകുകയും ചെയ്യും.

തുടർന്നുള്ള ദിവസങ്ങളിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക്‌ പരിശുദ്ധ ബാവാ തിരുമേനി നേതൃത്വം നൽകും. ഇടവകയുടേയും ആധ്യാത്മിക സംഘടനകളുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളിലും പ്രഭാഷണം നടത്തും.

ഏപ്രിൽ 17 ഈസ്റ്റർ ദിനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക്‌ ഇടവകയുടെ ആഭിമുഖ്യത്തിൽ വലിയ സ്വീകരണമാണൊരുക്കിയിരിക്കുന്നത്‌. റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വിവിധ സഭാ പ്രതിനിധികളൂം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഏപ്രിൽ 18-ന്‌ ഒമാനിലെ മറ്റൊരു ഇടവകയായ ഗാലാ സെന്റ്‌. മേരീസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലും സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്‌.


രണ്ട്‌ ആഴ്ചത്തെ ശ്ളൈഹിക സന്ദർശം പൂർത്തിയാക്കി പരിശുദ്ധ ബാവാ ഈ മാസം ഇരുപതാം തീയതിയോടെ മടങ്ങും.

1972-ലാണ്‌ മസ്കറ്റിൽ മാർ ഗ്രീഗോറിയോസ്‌ ഇടവക രൂപീകൃതമാകുന്നത്‌. 2022-ൽ അൻപതാണ്ടുകൾ പൂർത്തിയാക്കുന്ന ഇടവക, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കർമ്മപരിപാടികളും പദ്ധതികളുമാണ്‌ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *