ഇന്ത്യൻ സ്കൂൾ മസ്കത്തിൽ വിദ്യാർഥികൾക്ക് ടേം പരീക്ഷയുടെ മാർക്ക് പുനഃപരിശോധനക്ക് പുതിയ സംവിധാനം വരുന്നു. വിദ്യാർഥികൾക്ക് അപ്പീൽ നൽകാവുന്ന സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചതായി ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അറിയിച്ചു. പുതിയ സംവിധാനം പ്രതീക്ഷിക്കുന്ന വിജയം കൈവരിച്ചാൽ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും കൂട്ടിച്ചേറത്തു. 1മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ടേം പരീക്ഷകളിൽ നേടിയ ഗ്രേഡുകൾ പുനപരിശോധിക്കാൻ അവസരമൊരുക്കുന്നതെന്ന് ഐ.എസ്.എം പുറപ്പെടുവിച്ച സർക്കുലറിലും വ്യക്തമാക്കുന്നു. ഒരു വിഷയത്തിന് മൂന്ന് റിയാൽ ഫീസ് നൽകണം. ലഭിച്ച മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികളെ സഹായിക്കാനാണ് സംവിധാനമൊരുക്കുന്നത്.സ്കൂൾ നടത്തിയ ടേം പരീക്ഷകളിൽ നൽകിയ മാർക്കിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റി രൂപീകരിക്കാനും സ്കൂൾ തീരുമാനിച്ചതായി ഐ.എസ്.എം സർക്കുലറിൽ പറയുന്നു.. ഇന്റേണൽ അസസ്മെന്റുകൾക്കും സി.ബി.എസ്.ഇ നടത്തുന്ന പരീക്ഷകൾക്കും ഈ സൗകര്യം ബാധകമല്ല – കുട്ടികൾ നേടിയ മാർക്കുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അതാത് വിഷയ അധ്യാപകനെയോ ക്ലാസ് ടീച്ചറെയോ അതാത് വിഭാഗത്തിലെ എ.വി.പിയെയും വി.പിയെയും സമീപിക്കുന്ന രീതി ആദ്യഘട്ടത്തിൽ എല്ലാ വിദ്യാർത്ഥികളും പിന്തുടരണം. ആശങ്ക പരിഹരിച്ചില്ലെങ്കിൽ മാത്രം ഫീസ് അടച്ച് അപ്പീൽ കമ്മിറ്റിക്ക് ഔപചാരികമായ അപേക്ഷ നൽകാം. സ്കൂൾ മാർക്ക് പ്രസിദ്ധീകരിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം ഫീസ് അടച്ചതിന്റെ പകർപ്പ് സഹിതം സ്കൂൾ അഡ്മിഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപ്പീൽ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7.30 നും 2.30 നും ഇടയിൽ സ്കൂൾ അഡ്മിഷൻ ഓഫീസിൽ നിന്ന് വാങ്ങാം