പ്രമുഖ പ്രവാസി അവകാശ പ്രവർത്തകൻ പി.എം. ജാബിറിനെ പ്രവാസി കമ്മീഷൻ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഏതാണ്ട് നാലു പതിറ്റാണ്ടു മുൻപാണ് അദ്ദേഹം സേവന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജാബിര്‍ വിരിച്ച തണല്‍ വിവിധ രാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ആശ്വാസമേകി. ഒമാനിൽ മരണമടഞ്ഞ നാലായിരത്തോളം ഇന്ത്യാക്കാരുടെ മുതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായം നൽകിയ ഇദ്ദേഹം ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വഴികാട്ടിയായി മുന്നിൽ നിന്നു. മറ്റു നിരവധി വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിയാണ്.

ലോക കേരള സഭയുടെ തുടക്കം മുതൽ അംഗമാണ്. കോവിഡ് കാലത്ത് കുടിയേറ്റ ഭാഷാ ദേശ ഭേദമെന്യേ കുടിയേറ്റ തൊഴിലാളികൾക്ക് ആവശ്യമായ മുഴുവൻ സഹായങ്ങളും എത്തിക്കുന്നതിന് ഇദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. പ്രവാസലോകത്തിന് നല്‍കിയ കിടയറ്റ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങൾ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രബന്ധങ്ങള്‍ ലോകത്തിന്റെ നാനാ കോണുകളില്‍ നടന്ന പരിപാടികളില്‍ അവതരിപ്പിച്ചു ശ്രദ്ധ നേടാൻ ജാബിറിനു സാധിക്കുന്നു. തലശ്ശേരി സ്വദേശിയാണ്. ഭാര്യ: കൊട്ടോത്ത് സീഗൾ ഷഹനാസ്. മക്കൾ: വൈലാന (ദുബായിൽ മീഡിയാ പ്രൊഡക്ഷൻ രംഗത്ത്), ജൂലിയാന (ഒമാനിൽ ഫാഷൻ ബിസിനസ്).

പ്രവാസികളായ കേരളീയരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും അവരുടെ ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും വേണ്ടി അർധ ജുഡീഷ്യൽ അധികാരങ്ങളോടെ 2015ലെ പ്രവാസി ഭാരതീയർ (കേരളം) കമ്മീഷൻ ആക്ട് എന്ന പേരിൽ കേരള നിയമസഭ പാസാക്കിയതാണ് പ്രവാസി കമ്മീഷൻ. ജസ്റ്റിസ് പി.ഡി. രാജനാണ് ചെയർമാൻ. കമ്മീഷനിൽ ജാബിറിനു പുറമേ ഗഫൂർ പി.ലില്ലീസ്, പീറ്റർ മാത്യു എന്നിവരാണ് അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *