ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും മെഡിക്കൽ പരിശോധനയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 16 മുതൽ ഒമാനിൽ നിന്നും ഹജ്ജിന് പോവാൻ അനുമതി ലഭിച്ച പൗരന്മാർക്കും പ്രവാസികൾക്കും വാക്‌സിൻ സ്വീകരിക്കാം.
സൗദി അറേബ്യ നിർദേശിച്ചിട്ടുള്ള മെനിഞ്ചൈറ്റിസ് വാക്‌സിൻ, ഇൻഫ്‌ലുവൻസ വാക്‌സിൻ, കോവിഡ് വാക്‌സിൻ എന്നിവയാണ് നൽകുക. അണുബാധകൾ പകരുന്നത് ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യ താൽപര്യവും പരിഗണിച്ച് ഇത് ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
ഒമാനിൽനിന്ന് 14000 പേർക്ക് ഹജ്ജിന് പോവാൻ ക്വാട്ട അനുവദിച്ചെങ്കിലും 13,098 ഒമാനി പൗരന്മാർക്കും 500 പ്രവാസികൾക്കുമാണ് ഇത്തവണ അവസരം ലഭിക്കുക. ഇവർക്ക് പുറമെ 402 പേർ ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും.