ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന ഫ്രാങ്കിൻസെൻസ് (കുന്തിരിക്ക) ഫെസ്റ്റിവലിന് സലാലയിൽ കൊടിയേറി. ഡിസംബർ രണ്ടുവരെ നടക്കുന്ന ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് കാർമികത്വം വഹിച്ചു. അഞ്ച് ദിവസത്തെ ഫെസ്റ്റിവൽ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസിലെ അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സംഹറം ആർക്കിയോളജിക്കൽ പാർക്ക്, വാദി ദ്വാക നേച്ചർ റിസർവ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലാണ് അരങ്ങേറുന്നത്.
കുന്തിരക്ക കേന്ദ്രങ്ങളുടെ ചരിത്രപരമായ സവിശേഷതകളും മറ്റും ഉയർത്തികാട്ടുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. കർഷകർ എങ്ങനെയാണ് കുന്തിരുക്കം എടുക്കുന്നതെന്നും അതിനെ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ പരമ്പരാഗതവും ആധുനികവുമായ രീതികളിൽ നിർമിക്കുന്നതിനെക്കുറിച്ചുള്ള അവതരണവും ഫെസ്റ്റിവലിൽ ഉണ്ടാകും. പ്രാദേശിക കമ്പനികളുടെ സുഗന്ധദ്രവ്യങ്ങളുടെയും ഒമാനി കുന്തിരുക്ക ഉൽപന്നങ്ങളുടെ പ്രദർശനവും നടക്കും.
ഖോർ അൽ ബലീദിൽ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനായി ബോട്ടു സർവിസും നടത്തും. റസ്റ്ററന്റുകൾ, കുട്ടികളുടെ തിയേറ്ററുകൾ എന്നിവക്കായി പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിന് വാദി ദ്വാക പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ ആയിരത്തോളം കുന്തുരിക്ക മരങ്ങൾ നടും. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഫ്രാങ്കിൻസൺ സൈറ്റുകൾ ഉൾപ്പെടുത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണിത്.
മുൻകാലങ്ങളിൽ കുന്തിരിക്കത്തിന്റെ വ്യാപാരത്തിന് വളരെ അധികം പ്രാധന്യം ഉണ്ടായിരുന്നു. ഇപ്പോഴും ഇത് രാജ്യത്തെ പലരുടെയും ഒരു പ്രധാന വരുമാന മാർഗ്ഗമാണ്. ലോകത്തിൽതന്നെ മികച്ച കുന്തിരിക്കം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലോന്നാണ് ഒമാൻ. ദോഫാർ ഗവർണറേറ്റിലെ ചില സ്ഥലങ്ങളിൽ കുന്തിരിക്കം മരങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥയുള്ളത്.
ഫ്രാങ്കിൻസെൻസ് ഫെസ്റ്റിവൽ പരിപാടി രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും അതുവഴി വരുമാനം വർധിപ്പിപ്പിക്കാനും സഹായിക്കും.
