ഒമാനിൽ ടൈറ്റാനിയം ഡയോക്സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വിപണനവും നിരോധിക്കുന്നു. നിരോധനം ജൂലൈ 22 മുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
നിയമം ലംഘിച്ചാൽ 1,000 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ ജനുവരിയിൽ, കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഭക്ഷ്യ സുരക്ഷ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മന്ത്രിതല തീരുമാനം (നമ്പർ 11/2023) പുറപ്പെടുവിച്ചിരുന്നു.ഈ ഉത്തരവിറങ്ങി ആറു മാസത്തിനുശേഷമാണ് നിയമം പ്രാബല്യത്തിൽ വരാൻ പോകുന്നത്.
ഇ 171 എ ന്നപേരിൽ അറിയപ്പെടുന്ന ടൈറ്റാനിയം ഡയോക്സൈഡ് (TIO2) ഭക്ഷ്യവസ്തുക്കൾ നിറവും ഭംഗിയും നൽകാനാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിന്റുകൾ, കോട്ടിങ്ങുകൾ, ഫാർമസിക്യൂട്ടിക്കൽ, കോസ്മറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്.
ശ്വസിക്കുമ്പോൾ ഇ 171 അംശങ്ങളുടെ ഘടകങ്ങൾ ഉള്ളിൽ കടക്കുന്നത് ശ്വാസകോശ ക്യാൻസറിന് കാരണമാകും. തൊലിപ്പുറത്തു ഇത് എത്തുന്നത് ചൊറി അടക്കമുള്ള രോഗങ്ങൾക്കും കാരണമാകുമെന്നും ആരോഗ്യ വിദക്തർ അഭിപ്രായപ്പെടുന്നു.