ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ്
പ്രവർത്തനം ഒമാനിൽ വ്യാപിപ്പിക്കുന്നു
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്
ഇൻഡസ്ട്രീസുമായി ധാരണാപത്രം ഒപ്പിട്ടു

ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഐ.എൻ.എം.ഇ.സി.സി) ഓഫീസ് മസ്കത്ത് ഗവർണറേറ്റിൽ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസുമായി ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചു. ഒ.സി.സി.ഐ ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസും ഐ.എൻ.എം.ഇ.സി.സി ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും ബിസിനസ് നേതൃനിരയിലുള്ളവരുടെയും പ്രൊഫഷനലുകളുടെയും കൂട്ടായ്മയായ ഐ.എൻ.എം.ഇ.സി.സി പ്രവർത്തനം സുൽത്താനേറ്റിൽ വ്യാപിപ്പിക്കുന്നതിനൊപ്പം ഒമാനും ഇന്ത്യയുമായുള്ള സാമ്പത്തിക, വാണിജ്യ, വ്യാപാര സഹകരണം വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പിട്ടത്.


ഒമാെൻറ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് സ്വാഗതപ്രസംഗം നടത്തിയ ഐ.എൻ.എം.ഇ.സി.സി സ്ഥാപക ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു. ക്രൂഡോയിൽ, എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും വലിയ വിപണിയാണ് ഇന്ത്യ. ഒമാനിലേക്ക് ഏറ്റവുമധികം എണ്ണയിതര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്. ടൂറിസം, ഖനനം, കൃഷി, ഫിഷറീസ് തുടങ്ങി ഒമാൻ വിഷൻ 2040 മുൻഗണന നൽകുന്ന മേഖലകളുടെ പുരോഗതിക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ ഒമാൻ ചേംബറിനും ഐ.എൻ.എം.ഇ.സി.സിക്കും കഴിയുമെന്നും ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു.


രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമായ വിധത്തിൽ സമ്പദ്ഘടനയുടെ വിവിധ മേഖലകളുടെ വളർച്ചക്ക് ചുക്കാൻ പിടിക്കാൻ ഇരുചേംബറുകൾക്കും സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിക്കവേ ശൈഖ് ഫൈസൽ പറഞ്ഞു. നൂറ്റാണ്ടുകളുടെ വ്യാപാര, വാണിജ്യ, സാംസ്കാരിക ബന്ധമാണ് ഇരു രാജ്യങ്ങൾക്കുമുള്ളത്. 2021-22 വർഷം 9.988 ശതകോടി ഡോളറിെൻറ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.

ഇന്ത്യയിലും ഒമാനിലുമായുള്ള നിരവധി സംയുക്ത സംരംഭങ്ങളിലൂടെയടക്കം നിക്ഷേപവും ധാരാളമായി എത്തുന്നുണ്ട്. സുദൃഡമായ സമ്പദ്ഘടനയും ഭൂമിശാസ്ത്രപരമായ സ്ഥാനവും അടിസ്ഥാന സൗകര്യങ്ങളും സഹൃദരായ ജനങ്ങളുമെല്ലാം ഒമാനിൽ നിക്ഷേപിക്കുന്നതിനും താമസം മാറുന്നതിനും വിദേശികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

ഒമാനിലെ ബിസിനസ് വളർച്ചക്കുള്ള സാധ്യതകളും അവസരങ്ങളും ധാരാളമായി ഉണ്ടെന്നും ശൈഖ് ഫൈസൽ പറഞ്ഞു.
സുഹാർ, സലാല ഫ്രീസേണുകളിലടക്കം ഇന്ത്യൻ കമ്പനികളാണ് മുൻനിര നിക്ഷേപകരെന്ന് ഐ.എൻ.എം.ഇ.സി.സിയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച ചെയർമാൻ ഡോ.എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു. ഒമാനിൽ 7.5 ശതകോടി ഡോളർ മൂല്ല്യമുള്ള ആറായിരത്തോളം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളാണുള്ളത്.

ദുകം ഫ്രീസോണിലും ധാരാളം നിക്ഷേപങ്ങൾ വരുന്നുണ്ട്. സാമ്പത്തിക-വാണിജ്യ സഹകരണങ്ങൾ വർധിപ്പിക്കുന്നതിൽ ഇന്ത്യയും ഒമാനും വലിയ മുൻഗണനയാണ് നൽകുന്നതെന്നും ഡോ.എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു.
ഒമാൻ വിഷൻ 2040മായി ബന്ധപ്പെട്ട നിർദേശങ്ങളും കൂടികാഴ്ചയിൽ ചർച്ച ചെയ്തു. ടൂറിസം, ഉൽപ്പാദന മേഖല, വ്യാപാരം, കാർഷികം, ഒമാനി യുവാക്കളുടെ തൊഴിൽ മികവ് ഉയർത്തൽ തുടങ്ങിയ മേഖലകളിലായിരിക്കും ഇരു ചേംബറുകളും ഒരുമിച്ച് പ്രവർത്തിക്കുക.

ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒമാനിലും ഇന്ത്യയിലും നിക്ഷേപക മീറ്റുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. പ്രവീൺകുമാർ, ഐ.എൻ.എം.ഇ.സി.സി സെക്രട്ടറി ജനറൽ ഡോ. സുരേഷ്കുമാർ മധുസൂദനൻ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്റർ ആക്ടിങ് പ്രസിഡൻറ് മുഹിയുദ്ദീൻ മുഹമ്മദ് അലി, ചാപ്റ്റർ ഡയറക്ടർമാരായ അഫ്താബ് പട്ടേൽ, വാരിത് അൽ ഖാറൂസി, അഹമ്മദ് റഈസ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അധികൃതർ തുടങ്ങിയവരും ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *