ഒരു ഒമാനി റിയാലിന് 215 ഇന്ത്യൻ രൂപ
ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു. പുതിയ റെക്കോർഡ് താഴ്ചയിലേക്ക് രൂപ കുതിച്ചു. വിനിമയ നിരക്ക് 83 ലേക്ക് അടുക്കുന്നു
യു എസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 82.90 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ. ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനയെ തുടർന്ന് ഡോളർ സൂചിക 0.33 ശതമാനം ഉയർന്ന് 112.368 ആയി.
കഴിഞ്ഞ വ്യാപാരത്തിൽ 82.36 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഈ വർഷം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. 2021 ഒക്ടോബറിൽ ഒരു ഡോളർ എന്നാൽ 75 രൂപയായിരുന്നു. രൂപയുടെ മൂല്യം കുറയുന്നതല്ല പകരം ഡോളർ ശക്തിയാർജ്ജിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു.
ഡോളർ ശക്തി പ്രാപിക്കുമ്പോൾ, മറ്റ് കറൻസികൾക്ക് തിരിച്ചടി തുടരുന്നു. ബ്രിട്ടീഷ് പൗണ്ട് 0.6 ശതമാനം ഇടിഞ്ഞ് 1.1247 ൽ എത്തി, അതേസമയം ജാപ്പനീസ് യെൻ 149.48 ആയി കുറഞ്ഞു,
അതേസമയം, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
യു എസ് ഫെഡറൽ റിസർവ് വീണ്ടും നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഡോളർ കൂടുതൽ കരുത്താർജ്ജിക്കുമ്പോൾ രൂപ വീണ്ടും ഇടിഞ്ഞേക്കാം. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു എസ് ഫെഡറൽ റിസർവ് കഴിഞ്ഞ മാസം നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു
അതേസമയം, ബ്രിട്ടനിലെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഭക്ഷ്യ വില ഉയർന്നതാണ് നിരക്ക് ഉയരാൻ കാരണമായത്. ഇതോടെ പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരാകും. ഇങ്ങനെ വക്കേറുമ്പോൾ, ഫെഡറൽ റിസർവ് അതിന്റെ പലിശ നിരക്ക് 4.75 ശതമാനത്തിന് മുകളിൽ ഉയർത്തേണ്ടിവരുമെന്ന് ഫെഡറൽ റിസർവ് ബാങ്ക് പ്രസിഡന്റ് നീൽ കഷ്കരി അഭിപ്രായപ്പെട്ടു.